മുതിർന്ന കോൺഗ്രസ് നേതാവ് എം എം ജേക്കബ്ബ് (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മൂന്ന് തവണ കേന്ദ്രസഹമന്ത്രിയായിരുന്ന അദ്ദേഹം 1995 മുതൽ 2007 വരെ മേഘാലയ ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. 1982 ലും 1988 ലും രാജ്യസഭാംഗമായിരുന്ന എം എം ജേക്കബ്ബ് 1986 ൽ രാജ്യസഭാ ഉപാധ്യക്ഷനായി. രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യത്തെ മലയാളിയായിരുന്നു അദ്ദേഹം.
നെഹ്റുവിനൊപ്പം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ജേക്കബ്ബ് ഇന്ദിര ഗാന്ധിയുടെയും വിശ്വസ്തനായിരുന്നു. 1978 ൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരയ്ക്കൊപ്പം അടിയുറച്ച് നിന്ന അദ്ദേഹം കെ കരുണാകരനൊപ്പം കേരളത്തിൽ ഐ ഗ്രൂപ്പിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്നു.
രാജീവ് ഗാന്ധി മന്ത്രിസഭയിൽ പാർലമെന്ററി കാര്യ സഹമന്ത്രി, നരസിംഹ റാവു മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രി എന്നീ നിലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച എം എം ജേക്കബ്ബ് രാജ്യസഭയിൽ ചീഫ് വിപ്പായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യത്തിലേറ്റവും കൂടുതൽ കാലം ഗവർണ്ണർ പദവിയിലിരുന്ന വ്യക്തിയും ജേക്കബ്ബ് ആണ്. 12 വർഷത്തോളം നീണ്ടുനിന്ന സേവനത്തിന് ശേഷം 2007 ലാണ് അദ്ദേഹം മേഘാലയ ഗവർണർ സ്ഥാനമൊഴിഞ്ഞത്.
പാലായ്ക്കടുത്തു രാമപുരത്ത് 1928ല്‍ ഉലഹന്നാന് മാത്യുവിന്റെയും റോസമ്മയുടെയും മകനായി ജനിച്ച മുണ്ടക്കല്‍ മാത്യു ജേക്കബ് എന്ന എംഎം ജേക്കബ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, തേവര സേക്രഡ് ഹാര്‍ട്ട്, മദ്രാസ് ലയോള കോളജ്, മദ്രാസ്, ലക്നൗ സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍നിന്നു വിദ്യാഭ്യാസം നേടി. 1953ല്‍ കോട്ടയത്ത് അഭിഭാഷക ജീവിതത്തിനു തുടക്കമിട്ടു. കെപിസിസി (ഐ) ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എഐസിസി അംഗം, ഭാരത് സേവക് സമാജ് അഖിലേന്ത്യാ വൈസ് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന് പ്രസിഡന്റായും പ്ലാന്റേഷന് കോര്പറേഷന് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന പരേതയായ അച്ചാമ്മയാണു ഭാര്യ.
അഭിമന്യു വധം; ഒരു എസ്.ഡി.പി.ഐ പ്രവര്ത്തകന് കൂടി അറസ്റ്റില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക