തായ്ലൻഡിലെ താം ലുവാങ് ഗുഹയിൽ അകപ്പെട്ടുപോയ12 കുട്ടികളെയും പരിശീലകനെയും രക്ഷിച്ചതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ലോകജനത. 18 ദിവസം ഭീതിയുടെയും ആകാംഷയുടെയും മുൾമുനയിൽ ലോകത്തെ നിർത്തിയ ഈ സംഭവം വെള്ളിത്തിരയിലെത്തുകയാണ്.
സാഹസികതയുടെയും ആകാംഷയുടെയും കൊടുമുടി കയറിയ ഈ രഷാപ്രവർത്തനം ഹോളിവുഡ് സിനിമ നിര്‍മ്മാണ കമ്പനിയായ പ്യുവര്‍ ഫ്ലിക്സിന്റെ ഉടമ മൈക്കല്‍ സ്കോട്ടാണ് സിനിമയാക്കുന്നത്. മൈക്കല്‍ സ്കോട്ടും സംഘവും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ തായ്ലന്ഡിലെ ഗുഹയിലെത്തിയിരുന്നു. തായ്ലന്ഡില് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിച്ചാണ് സിനിമയുടെ ചിത്രീകരണം നടത്തിയത്. ഈ ചിത്രത്തിലൂടെ വെള്ളവും ചളിയും അന്ധകാരവും നിറഞ്ഞ ഗുഹയില്‍ വിശപ്പും ദാഹവും സഹിച്ച് ആത്മധൈര്യത്തോടെ ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞവരേയും ജീവന് പണയം വെച്ച് അവരെ പുറത്തെത്തിച്ച രക്ഷാപ്രവര്‍ത്തകരും എല്ലാം ബിഗ് സ്ക്രീനിലൂടെ ലോകത്തിന് മുന്പിലെത്തും. രക്ഷാപ്രവര്‍ത്തകരുടെയും ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ ബന്ധുക്കളുടെയും അനുഭവങ്ങള്‍ സ്കോട്ടും സംഘവും ക്യാമറയില്‍ പകര്‍ത്തി. തത്സമയമായാണ് രംഗങ്ങള്‍ ചിത്രീകരിച്ചത്. ഗുഹക്കുള്ളിലെ രംഗങ്ങള്‍ പിന്നീട് ചിത്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രമുഖ താരങ്ങളെവച്ചാകും ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കുകയെന്നും മൈക്കല്‍ സ്കോട്ട് വ്യക്തമാക്കി.
18 ദിവസം തായ്ലൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിക്കിടന്ന കുട്ടികളെയും പരിശീലകനെയും തിങ്കളാഴ്ചയോടെയാണ് പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ സമൻ ഗുനൻ എന്ന ധീരനായ നാവിക ഉദ്യോഗസ്ഥൻ മരണപ്പെട്ടിരുന്നു. തായ് നേവി ഡൈവര്‍മാര്‍, യു.എസ്. സൈനികസംഘം, ബ്രിട്ടനില്‍നിന്നുള്ള ഗുഹാവിദഗ്ദ്ധര് തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. 90 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക