പ്രളയക്കെടുതിയില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നിരവധി വിലപ്പെട്ട രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ട്ടപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ ഓർത്ത് ടെൻഷൻ വേണ്ടെന്ന് അധികൃതർ. കാരണം ഇവയെല്ലാം വളരെ എളുപ്പത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നൽകുന്നതാണ്.
വോട്ടേഴ്സ് ഐഡി കാർഡ്
വോട്ടേഴ്സ് ഐഡി കാർഡ് നഷ്ട്ടപ്പെട്ടവർ www.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം തെരഞ്ഞെടുപ്പ് ഓഫീസറുടെയോ തഹസിൽദാറിന്റെയോ മുമ്പായി സമർപ്പിക്കുക. 25 രൂപ മാത്രമാണ് ഇതിനായുള്ള ഫീസ്. നിങ്ങളുടെ വോട്ടർ ഐഡി നമ്പർ നിങ്ങൾക്ക് ഓർമ്മയില്ലെങ്കിൽ വെബ്സൈറ്റിലെ ഹോം പേജിലെ മുകളിൽ വലതുവശത്തുള്ള ‘Electoral Roll Search’ ഓപ്ഷനിൽ പോയി നിങ്ങളുടെ ജില്ല, നിയമസഭ മണ്ഡലം, അച്ഛന്റെ / അമ്മ / ഭർത്താവ് / രക്ഷകർത്താവിന്റെ പേര് എന്നിവ നൽകി വോട്ടർ ഐഡി നമ്പർ കണ്ടെത്താവുന്നതാണ്. എല്ലാ അക്ഷയ സെന്ററുകളിലും ഈ സേവനം ലഭ്യമാകും.
ആധാർ കാർഡ്
പേര്, വിലാസം, ജനനത്തീയതി, ബയോമെട്രിക് വിവരങ്ങൾ എന്നിവ നൽകിയാൽ നിങ്ങളുടെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് തന്നെ ആധാർ കാർഡ് ലഭിക്കുന്നതാണ്.
റേഷൻ കാർഡ്
അപേക്ഷ നൽകിയാൽ താലൂക്ക് സപ്ലൈ ഓഫീസിൽ നിന്ന് താത്കാലിക റേഷൻ കാർഡുകൾ നിങ്ങൾക്ക് ഉടൻ ലഭ്യമാക്കും. പുതിയ റേഷൻ കാർഡ് ലഭിക്കുന്നത് വരെ ഇത് ഉപയോഗിക്കാവുന്നതാണ്.
പാസ്പോർട്ട്
വെള്ളപ്പൊക്കത്തിൽ പാസ്പോർട്ട് നഷ്ട്ടപ്പെടുന്നവർക്ക് കേന്ദ്രസർക്കാർ സൗജന്യമായി പുതുക്കി നൽകുമെന്ന് 2018 ആഗസ്റ്റ് 12ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് പാസ്പോർട്ട് നഷ്ട്ടപ്പെട്ടവർക്കും ടെൻഷൻ വേണ്ട.
ആർ.സി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ്
വെള്ളത്തിൽ മുങ്ങി നശിച്ചു പോയ നിങ്ങളുടെ ആർ.സി ബുക്കും ലൈസൻസും റീജണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ ഓഫീസിൽ സമർപ്പിച്ചാൽ പുതിയവ മാറ്റി നൽകുന്നതാണ്. എന്നാൽ ഇവ പൂർണമായും നഷ്ടപ്പെട്ടവർക്ക് പത്രങ്ങളിൽ പരസ്യം നൽകുകയും നിശ്ചിത ഫീസ് നൽകുകയും വേണം.
ബാങ്ക് അക്കൗണ്ട്
ദുരിതത്തിൽ പെട്ടവർക്ക് നഷ്ട്ടപ്പെട്ട പാസ് ബുക്കിന്റെ ഡ്യൂപ്ലിക്കേറ്റ്, ചെക്ക് ബുക്ക്, എ.ടി.എം കാർഡുകൾ തുടങ്ങിയവ ചാർജുകൾ ഈടാക്കാതെ തന്നെ എസ്ബിഐ നൽകുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൂടാതെ വായ്പ തിരിച്ചടവ് ഗഡു വൈകിയാൽ ഈടാക്കുന്ന ലേറ്റ് ഫീയിൽ നിന്നും ഇവരെ ഒഴിവാക്കും.
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ
എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഉള്ളവ സ്കൂളുകള്‍ വഴി ലഭ്യമാക്കുമെന്ന് വിദ്യഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. ഇതിനായി സ്കൂളുകളില്‍ രജിസ്ട്രേഷന് സൗകര്യം ഒരുക്കും.
പുസ്തകങ്ങൾ
വെള്ളപ്പൊക്കത്തില്‍ പുസ്തകങ്ങള്‍ നഷ്ടമായവര്‍ക്ക് ഉടന്‍ പുസ്തകങ്ങള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. പുസ്തകങ്ങള്‍ അച്ചടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ഇദ്ദേഹം വ്യക്തമാക്കി. പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് അവസരം നല്‍കും. കേന്ദ്ര വിദ്യാലയങ്ങളിലെ പരീക്ഷ സംബന്ധിച്ച് പിന്നീട് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക