കേരളത്തിൽ നാശം വിതച്ച പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്നവർക്ക് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള സുമനസുകൾ നൽകിയ അവശ്യ സാധനങ്ങൾ കടത്താൻ ശ്രമം. വയനാട് പനമരം സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഭവം. പനമരം വില്ലജ് ഓഫീസിലെ ഉദ്യോഗസ്ഥരാണ് സാധനങ്ങൾ മോഷ്ടിച്ചു കൊണ്ട് പോകാനുള്ള ശ്രമം നടത്തിയത്. സംഭവത്തില്‍ സിനീഷ് തോമസ്, ദിനേഷ് എംപി എന്നിവർ അറസ്റ്റിലായി. മറ്റ് ക്യാമ്പുകളിലേക്ക് കൊണ്ട് പോകാനാണ് സാധനം കടത്തിയതെന്നാണ് പ്രതികളുടെ ഭാഷ്യം.
ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. കുറച്ച് ദിവസങ്ങളായി ക്യാമ്പിൽ നിന്നും സാധനങ്ങൾ മോക്ഷണം പോകുന്നതായി സംശയം ഉണ്ടായിരുന്നു. ഇതേതുടർന്ന് ചിലർ ഉറക്കമൊഴിച്ചിരുന്ന് കള്ളന്മാരെ പിടികൂടാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കള്ളന്മാരെ കണ്ടപ്പോൾ നാട്ടുകാർ ഞെട്ടുകയാണുണ്ടായത്. തികച്ചും അപഹാസ്യകരമായ രീതിയിൽ ഈ പ്രവൃത്തി ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക