ശബരിമല വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ട ആവശ്യമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. പ്രക്ഷോഭമാണ് മാര്‍ഗ്ഗമെന്നും അമിത് ഷാ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.
ശബരിമലയില്‍ യുവതീപ്രവേശന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഡിനന്‍സ് കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.
ഓഡിനന്‍സ് എന്ന ആവശ്യം തള്ളിയ അമിത് ഷാ കണ്ണൂരില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായികരിച്ചും സംസാരിച്ചു. നടപ്പിലാക്കാന്‍ കഴിയുന്ന വിധികള്‍ മാത്രമെ സുപ്രീം കോടതി പുറപ്പെടുവിപ്പിക്കാന്‍ പാടുള്ളു എന്ന് അമിത് ഷാ കണ്ണൂരില്‍ പ്രസംഗിച്ചിരുന്നു. നടപ്പിലാക്കാത്ത പല സുപ്രീം കോടതി വിധികള്‍ ഇപ്പോഴുമുണ്ട്. മുസ്ലിം പള്ളികളില്‍ മൈക്ക് ഉപയോഗിക്കുന്നതിനുള്ള വിലക്ക്, ജെല്ലിക്കെട്ട് നിരോധനം, ബനാറസിലെ ഷിയ- സുന്നി കമ്പറിസ്ഥാന് തുടങ്ങി സുപ്രീം കോടതിയിലെ പല വിധികളും ഇപ്പോഴും നടപ്പിലാക്കിയിട്ടില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
ശബരിമലയില്‍ എല്ലാ പ്രായത്തിലുളള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച കോടതിവിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികള്‍ സുപ്രീംകോടതി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനായി മാറ്റിവെച്ചിരുന്നു. ജനുവരി 22നാണ് ഹര്‍ജികള്‍ കോടതി വീണ്ടും പരിഗണിക്കുക. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ റിവ്യൂ ഹര്‍ജി പരിഗണിച്ച ബെഞ്ച് വിസമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ഡല മകരവിളക്ക് കാലത്ത് യുവതികള്‍ക്ക് സന്നിധാനത്ത് പ്രവേശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക