പോലീസ് നിയന്ത്രണങ്ങളെ മറികടന്ന് ശബരിമല ദർശനം നടത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന് മേൽ കുരുക്ക് മുറുകുന്നു. ശബരിമല കേസിൽ ജാമ്യം ലഭിച്ചാലും മറ്റൊരു കേസിൽ വാറണ്ട് നിലനിൽക്കുന്നതിനാൽ സുരേന്ദ്രന് പെട്ടെന്നൊന്നും ജയിൽ മോചിതനാകാൻ കഴിയില്ല.
2017 ൽ കണ്ണൂരിൽ നടത്തിയ മാർച്ചിനിടെ ഡിവൈഎസ്പിയേയും സിഐയെയും ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് സുരേന്ദ്രനെതിരെ വാറന്റ് നിലനിൽക്കുന്നത്. കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ കണ്ണൂര്‍ ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. വാറണ്ട് കണ്ണൂര്‍ പോലീസ് കൊട്ടാരക്കര സബ്ജയിലില്‍ എത്തിക്കുകയും ചെയ്തു. ശബരിമല കേസിന് പുറമേ ഈ കേസിലും ജാമ്യം ലഭിച്ചെങ്കില്‍ മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളുവെന്നാണ് വിവരം
കഴിഞ്ഞ ശനിയാഴ്ചയാണ് ശബരിമലയിൽ നിന്നും സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. തുടർന്ന് 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചു എന്നുമുള്ള കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക