ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിൽ പുകശല്യം രൂക്ഷമായി. പലയിടത്തും പുക കാഴ്ച്ച മറയ്ക്കുന്ന തരത്തില്‍ രൂക്ഷമാണ്.
തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം, തൈക്കുടം മേഖലകളിലാണ് പ്രധാനമായും പുകശല്യം തുടരുന്നത്. പുക ഒഴിവാക്കാന്‍ കൂടുതല്‍ യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ശ്രമങ്ങള്‍ കൊച്ചി നഗരസഭ ആരംഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച്ച വൈകിട്ടോടെയാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ മാലിന്യക്കൂമ്പാരത്തിന് തീപിടുത്തമുണ്ടായത്. മാലിന്യ സംസ്കരണ പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കും വ്യാപകമായി തീപിടിച്ചതാണ് പ്രശ്നം ഗുരുതരമാക്കിയത്.
തീപിടിത്തത്തെ തുടര്‍ന്ന് എറണാകുളം കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള ബ്രഹ്മപുരം പ്ലാന്റില്‍ പരിശോധന നടത്തി. രണ്ട് മാസത്തിനിടെ നാല് തീപ്പിടുത്തമാണ് ബ്രഹ്മപുരം പ്ലാന്റില്‍ ഉണ്ടായത്. നഗരസഭയെക്കൂടാതെ സമീപമുള്ള നഗരസഭകളും,പഞ്ചായത്തുകളും ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ മാലിന്യം നിക്ഷേപിക്കുന്നുണ്ട്.
തീപ്പിടിത്തം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പ്ലാന്റിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കാനും കോര്പ്പറേഷന് തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക