റമദാൻ പുണ്യമാസത്തിൽ രാജ്യത്തെ തടവറകളിൽ നിന്നും ആയിരക്കണക്കിനാളുകളെ മോചിപ്പിക്കാനൊരുങ്ങി യു എ ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫയും ഷാര്‍ജ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരികളുമാണ് ഇത് സംബന്ധിച്ച ഉത്തരവുകളിറക്കിയത്. 3005 ഓളം തടവുകാരെ വിട്ടയക്കാനും അവരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനുമാണ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന്റെ ഉത്തരവ്.
ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന 377 തടവുകാരെ വിട്ടയക്കാനാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടത്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള തടവുകാര്‍ക്ക് ഇതുവഴി മോചനം ലഭിക്കും.
റാസല്‍ഖൈമയിലെ തടവറകളില്‍ നിന്ന് 306 പേരെ വിട്ടയക്കുമെന്നാണ് സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ പ്രഖ്യാപനം.
ഉമ്മുല്‍ ഖുവൈനിലെ ജയിലുകളില്‍ നിന്ന് കുറച്ച് തടവുകാരുടെ മോചനം സംബന്ധിച്ച് സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയും ഉത്തരവിട്ടിട്ടുണ്ട്.
ജയില്‍വാസ കാലത്തെ സ്വഭാവ സവിശേഷതകള്‍ കണക്കിലെടുത്താണ് ആളുകളെ വിട്ടയക്കുന്നത്. തടവറ കാലത്തെ മാനസാന്തരത്തിലൂടെ ശിഷ്ടകാലം കുടുംബവുമൊത്ത് സാധാരണ ജീവിതം നയിക്കാനുള്ള അവസരം ഇവര്‍ക്ക് ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് സെയിഫ് മുഹമ്മദ് അല്‍ സഅരി അല്‍ ഷംസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക