സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടേണ്ടത് ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തില്‍ അനിവാര്യമാണ്. മനുഷ്യ പുരോഗതിക്കായി നാം ഉപയോഗപ്പെടുത്തുന്ന നൂതന സാങ്കേതിക വിദ്യകള്‍തന്നെ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത് ഏറെ ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പുറമെയാണ് അവരുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ പ്രധാനമായും മൂന്നു തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുക. പൊതുസ്ഥലങ്ങളില്‍ പെണ്‍കുട്ടികള്‍ അക്രമിക്കപ്പെടുന്ന പല സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ പലരും പരാതിപ്പെടാറില്ല. ഇതിന് പിന്നാലെ പോകാനുള്ള ബുദ്ധിമുട്ടുകളും അപമാനവും ഭയന്നാണ് പല പെണ്‍കുട്ടികളും ഇത്തരം സാഹചര്യത്തില്‍ പരാതിപ്പെടാത്തത്. എന്നാല്‍ ട്രെയിനില്‍ തനിക്ക് നേരെയുണ്ടായ ഒരു മദ്യപാനിയുടെ അക്രമത്തെ എങ്ങനെ നേരിട്ടുവെന്നും പിന്നീട് താന്‍ എന്തൊക്കെ നിയമനടപടികള്‍ സ്വീകരിച്ചുവെന്നും പറയുകയാണ് ഒരു പെണ്‍കുട്ടി. ശതാബ്ദി ട്രെയിനില്‍ വെച്ചാണ് പെണ്‍കുട്ടി മദ്യപാനിയുടെ അക്രമത്തിന് ഇരയാകുന്നത്.
” ട്രെയിനില്‍ വച്ച് മദ്യപാനിയിൽ നിന്നും മോശം അനുഭവമുണ്ടായപ്പോള്‍ ഉറക്കെ നിലവിളിക്കുകയാണ് ആദ്യം ചെയ്തത്. ചുറ്റുമുള്ള ആളുകളാണ് സംഭവത്തിന് സാക്ഷികള്‍. അതുകൊണ്ടാണ് ആദ്യം അങ്ങനെ ചെയ്തത്. ആ കംപാര്‍ട്ട്മെന്റില്‍ ടിടിആര്‍ ഇല്ലാതിരുന്നതിനാല്‍ ടിടിആറിനെയോ പൊലീസിനെയോ വിവരമറിയിക്കാന്‍ പാന്‍ട്രി സ്റ്റാഫിനെ ചുമതലപ്പെടുത്തി. സംഭവമറിഞ്ഞ് സിആര്‍പിഎഫ് എത്തിയപ്പോള്‍ നടന്ന കാര്യങ്ങള്‍ താന്‍ വിശദീകരിച്ചു. ഇതോടെ അവര്‍ അയാളെ കൂട്ടിക്കൊണ്ടു പോയി. അധികൃതര്‍ക്കൊപ്പം അടുത്ത സ്റ്റോപ്പിലിറങ്ങി പരാതി എഴുതി നല്കി. കാരണം സംഭവിച്ച കാര്യങ്ങളെല്ലാം ഒരു പേപ്പറിലെഴുതുന്നത് അത് പിന്നീട് തെളിവായി മാറാനാണ്.
കുഞ്ഞുകാര്യമാണെന്നോര്‍ത്ത് ഒന്നും എഴുതാതെ വിടരുത്. ആക്രമണത്തിന് മുന്‍പുള്ള അയാളുടെ പെരുമാറ്റം അതിനു ശേഷമുള്ള പെരുമാറ്റം എന്നിവയെക്കുറിച്ചും സംഭവമറിഞ്ഞ ശേഷം ചുറ്റുമുള്ള ആളുടെ പ്രതികരണം ഇവയെക്കുറിച്ചെല്ലാം വ്യക്തമായി എഴുതണം. കാരണം നിങ്ങള്‍ക്ക് നേരെ ആദ്യം ഉയരാന്‍ പോകുന്ന ചോദ്യം. ആക്രമിക്കപ്പെടുമ്പോൾ നിങ്ങള്‍ മറ്റുള്ളവരോട് സഹായം അഭ്യര്ഥിച്ചോയെന്നാണ്. അതിനു ശേഷം ഏറ്റവുമടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പോയി എഫ് ഐ ആര് ഫയല്‍ ചെയ്യണം. അതിനു മുന്‍പായി നമ്മള് ഒരു സ്റ്റേറ്റ്മെന്റ് ഫയല്‍ ചെയ്യണം. അത് അധികൃതര്‍ക്കു മുന്നില്‍ത്തന്നെയിരുന്ന് തയാറാക്കുകയും സംശയങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ദൂരീകരിക്കുകയും ചെയ്യണം. ഞങ്ങള്‍ എഫ് ഐ ആര് ഫയല്‍ ചെയ്തേക്കാം എന്നൊക്കെ അവര്‍ പറയും. പക്ഷേ അവര്‍ എഫ് ഐ ആര് തയാറാക്കി കഴിഞ്ഞു മാത്രമേ നിങ്ങള്‍ സ്റ്റേഷന് വിടാവൂ. എന്റെ കാര്യത്തില്‍ എഫ്ഐആര്‍ തയാറാക്കാന്‍ അവര്‍ മൂന്നുമണിക്കൂറോളമെടുത്തു. അതുവരെ ഞാന്‍ ക്ഷമയോടെ കാത്തിരുന്നു.
എഫ്ഐആര്‍ തയാറാക്കാന്‍ മടിക്കുകയാണെങ്കില്‍ പൊലീസ് കണ്ട്രോള് റൂമിലോ വനിതാ ഹെല്പ് ലൈനിലോ വിളിച്ച് സഹായമഭ്യര്‍ഥിക്കുകയും സീറോ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയോ ചെയ്യാം. വേണ്ട നിര്‍ദേശങ്ങള്‍ അവര്‍ നല്‍കും. സ്റ്റേറ്റ്മെന്റിന്റെ കോപ്പിയെടുക്കുക, ഫോട്ടോകളുണ്ടെങ്കില്‍ അതും. ശേഷം പരാതി രജിസ്റ്റര്‍ ചെയ്തതിന്റെ രസീത് ഉദ്യോഗസ്ഥരില്‍ നിന്ന് വാങ്ങുക. അവരുടെ ഒപ്പും സീലുമാണ് രസീതിലുണ്ടാവേണ്ടത്. സ്റ്റേറ്റ്മെന്റിന്റെ ചിത്രങ്ങളെടുത്ത് സൂക്ഷിക്കുക. അതും തെളിവാണ്. ഉപദ്രവിച്ച ആളിന്റെ കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും ചിന്തിച്ചോ എന്ന തരത്തിലുള്ള ചോദ്യങ്ങളൊക്കെ ഉണ്ടാകും പതറാതെ മുന്നോട്ടു പോവുക. ആക്രമിച്ചപ്പെട്ട കാര്യം പല ഉദ്യോഗസ്ഥരോടും ആവര്‍ത്തിക്കേണ്ടി വരും. ഈ സംഭവത്തില്‍ തെളിവായി ട്രെയിന്‍ ടിക്കറ്റൊക്കെ ഞാന്‍ ഹാജരാക്കിയിരുന്നു. നിങ്ങളുടെ സ്റ്റേറ്റ്മെന്റില്‍ ലൂപ്ഹോള്‍സ് കണ്ടെത്താന്‍ അവര്‍ ശ്രമിക്കും.
പക്ഷേ അക്രമി ചെയ്തതിനെക്കുറിച്ച് ഉത്തമബോധ്യമുള്ളതിനാല്‍ നടന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുക. പറഞ്ഞ കാര്യങ്ങളില്‍ നിന്നും ഒരിക്കലും വ്യതിചലിക്കാൻ പാടില്ല. അങ്ങനെ ചെയ്താല്‍ ആരോപണം കെട്ടിച്ചമച്ചതാണെ് അവര്‍ കരുതും. 3-ാം ദിവസം അവര്‍ എന്നെ കോടതിയില്‍ ഹാജരാക്കി. സ്റ്റേറ്റ്മെന്റ് ആവര്‍ത്തിക്കും മുന്‍പ് വ്യാജക്കേസ് ഫയല്‍ ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ജഡ്ജി ഓര്‍മ്മിപ്പിച്ചു. സ്റ്റേറ്റ്മെന്റ് ജഡ്ജിയുടെ മുന്നില്‍ ആവര്‍ത്തിച്ചാല്‍ പിന്നെ സാക്ഷികളെ ഹാജരാക്കാം. സംഭവത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പറഞ്ഞിട്ടുണ്ടെങ്കില്‍ അവരെ സാക്ഷികളായി ഹാജരാക്കാം. നമ്മള് പറഞ്ഞ കാര്യങ്ങളെക്കുറിച്ചും സംഭവത്തെക്കുറിച്ചും കോടതി അവരോട് അന്വേഷിക്കും.” – ഇതൊക്കെയാണ് മദ്യപാനിയിൽ നിന്നും മോശം സ്വഭാവം ഏറ്റുവാങ്ങേണ്ടി വന്ന പെൺകുട്ടിയ്ക്ക് പറയാനുള്ളത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക