ബംഗളൂരു: കര്‍ണാടകത്തില്‍ യെഡ്ഡിയൂരപ്പ നാലാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വാജുഭായ് വാല ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുച്ചൊല്ലിയാണ് യെഡ്ഡിയൂരപ്പ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയത്.
അതേസമയം കര്‍ണാടകത്തിന്റെ 25ാം മുഖ്യമന്ത്രിയാണ് യെഡ്ഡി. സത്യപ്രതിയ്ക്ക് പ്രതിപക്ഷ നിരയില്‍ നിന്ന് പാര്‍ട്ടികളൊന്നും എത്തിയില്ല. കോണ്‍ഗ്രസും ജെഡിഎസ്സും ചടങ്ങ് ബഹിഷ്കരിച്ചിരിക്കുകയാണ്. പ്രതിപക്ഷ നിരയിലെ നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ റോഷന് ബെയ്ഗ് ചടങ്ങില്‍ പങ്കെടുത്തു. ബാക്കിയുള്ള എംഎല്‍എമാര്‍ ചടങ്ങ് ബഹിഷ്കരിച്ചു.
പതിവുപോലെ വെള്ള ഷര്‍ട്ടും പാന്റ്സും ധരിച്ചാണ് അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. ഷര്‍ട്ടിന് മുകളിലൂടെ പച്ച നിറത്തിലുള്ള ഷാളും അണിഞ്ഞിരുന്നു.
നാല് തവണ മുഖ്യമന്ത്രിയായിട്ടും ഒരു തവണ പോലും കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. കേന്ദ്ര നേതൃത്വത്തിന്റെ അനുകൂല തീരുമാനത്തിനായി കഴിഞ്ഞ രണ്ടു ദിവസമായി ബി.ജെ.പി സംസ്ഥാന ഘടകം കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ വിമതരുടെ പിന്തുണ തങ്ങള്‍ക്കാണെന്ന് കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തിയ ശേഷമാണ് മുഖ്യമന്ത്രിക്കസേരയിലേക്ക് യെദിയൂരപ്പക്ക് നീങ്ങാനായത്.
അതേസമയം ചുമതലയേറ്റാലും ജൂലൈ 31ന് മുന്‍പായി അദ്ദേഹം ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. അതിന് മുന്‍പായി അദ്ദേഹം തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടുമെന്നും അഭ്യൂഹമുണ്ട്. ഭൂരിപക്ഷം സംബന്ധിച്ച കാര്യത്തില്‍ തനിക്ക് 101 ശതമാനം ഉറപ്പുണ്ടെന്നാണ് യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞത്. ബി.ജെ.പിക്കു കീഴില്‍ സുസ്ഥിര സര്‍ക്കാരായിരിക്കും കര്‍ണാടക ഇനി ഭരിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക