ന്യൂഡല്‍ഹി: റായ്ബറേലി വാഹനാപകടത്തില്‍ പരുക്കേറ്റ് ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഉന്നാവ് പെണ്‍കുട്ടിക്ക് ന്യുമോണിയ ബാധിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിക്ക് പനി അനുഭവപ്പെട്ടിരുന്നു. തുടര്‍പരിശോധനയിലാണ് ന്യുമോണിയ ബാധയുള്ളതായി കണ്ടെത്തിയത്.
ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് കടുത്ത പനി ഉണ്ടായത്.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിക്ക് ന്യുമോണിയ കൂടി ബാധിച്ചതോടെ ഡോക്ടര്‍മാര്‍ ആശങ്കയിലാണ്. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായത് ആശാവഹമാണെന്ന് ഇന്നലെ ഡോക്ടര്‍മാര്‍ പ്രതികരിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ചികിത്സക്കായി തല്ക്കാലം ദില്ലിയിലേക്ക് പെണ്‍കുട്ടിയെ മാറ്റേണ്ടെന്ന് ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്. കുടുംബാംഗങ്ങളും സമാന നിലപാട് സ്വീകരിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന അഭിഭാഷകന്റെ നിലയില്‍ നേരിയ പുരോഗതിയുണ്ട്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ അഭിഭാഷകനില്‍ നിന്ന് സിബിഐ സംഘം മൊഴിയെടുത്താതായാണ് റിപ്പോര്‍ട്ട്.
അതേസമയം, എംഎല്‍എ കുല്‍ദീപ് സിങ് സേംഗറെ സിബിഐ ചോദ്യം ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ അതുല്‍ സേംഗറെയും ചോദ്യം ചെയ്തിട്ടുണ്ട്. ബലാത്സംഗക്കേസില്‍ സീതാപുര്‍ ജയിലില്‍ കഴിയുകയാണ് ഇരുവരും. റായ്ബറേലിയില്‍ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട സംഭവത്തിലും ഇരുവരേയും പ്രതി ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക