കൊച്ചി: വിദ്യാർത്ഥി സൗഹൃദമായിരിക്കും ഇത്തവണത്തെ ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസുകൾ. പരീക്ഷയെ പേടിക്കാതെ ഉത്തരമെഴുതാൻ കഴിയുന്നവിധം ലളിതമായാണ് ചോദ്യങ്ങൾ ക്രമീകരിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.
26-നു തുടങ്ങുന്ന പരീക്ഷയ്ക്ക് ചോദ്യക്കടലാസുകൾ തയ്യാറായിക്കഴിഞ്ഞു.
ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലേക്കുള്ള ചോദ്യക്കടലാസുകൾ സമഗ്ര ശിക്ഷ കേരളയും ഏഴുമുതൽ പത്തുവരെയുള്ളത് എസ്.സി.ഇ.ആർ.ടി.യുടെ നിർദേശത്തിൽ ഡയറ്റുമാണ് തയ്യാറാക്കിയത്.
ഓരോ വിഷയത്തിനും മൂന്നു സെറ്റ് ചോദ്യക്കടലാസുകൾ തയ്യാറാക്കും. ഇതിൽനിന്ന് പരീക്ഷയ്ക്കുള്ള ചോദ്യക്കടലാസ് സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കും. ഓണപ്പരീക്ഷയിൽ തുടങ്ങുന്ന മാറ്റം അടുത്ത പരീക്ഷകളിലും തുടരും.
എല്ലാ വിഷയങ്ങൾക്കും ഒരേ മാതൃകയിലായിരിക്കും ചോദ്യങ്ങൾ. ആറു ചോദ്യം നൽകിയിട്ട് ഏതെങ്കിലും അഞ്ചെണ്ണത്തിന് ഉത്തരമെഴുതാൻ ആവശ്യപ്പെടാറുണ്ട്.
ചില വിദ്യാർഥികൾ ആറെണ്ണത്തിനും ഉത്തരമെഴുതും. ഇതിൽ ആദ്യമെഴുതിയ അഞ്ച് ഉത്തരം വിലയിരുത്തിയാണ് അധ്യാപകർ മാർക്ക് നൽകുക. എന്നാൽ, ഈ രീതിയിൽ മാറ്റംവരും. ആറ് ഉത്തരവും വിലയിരുത്തി ഏറ്റവും മികച്ച അഞ്ചെണ്ണത്തിനായിരിക്കും മാർക്ക് നൽകുക.
സിലബസിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഉയർന്ന നിലവാരത്തിലുള്ള ഒരു ചോദ്യമുണ്ടാകും. ഉയർന്ന ചിന്താശേഷിയുള്ള വിദ്യാർഥികൾക്ക് അതിനനുസരിച്ച് ഉത്തരം നൽകാൻ കഴിയുന്ന തരത്തിലായിരിക്കും ഈ ചോദ്യം.
ഇല്ലെങ്കിൽ പാഠപുസ്തകത്തിൽ പഠിച്ച രീതിയിലും ഈ ചോദ്യത്തിന് ഉത്തരമെഴുതാം.
കുട്ടികൾക്ക് കൗതുകത്തോടെ ഏറ്റെടുക്കാൻ കഴിയുന്ന രീതിയിലാണ് ചോദ്യക്കടലാസ് ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷകൾ വിദ്യാർഥിസൗഹൃദമാകണമെന്ന നിർദേശം മുന്നോട്ടുവെച്ചത് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ്. ഇതിനെത്തുടർന്നാണ് ചോദ്യക്കടലാസിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക