തൊടുപുഴ : പീരുമേട് സബ് ജയിലിൽ റിമാൻഡിലിരിക്കെ കോലാഹലമേട് സ്വദേശി കുമാർ (രാജ് കുമാർ) മരിച്ചതു ന്യൂമോണിയ മൂലമല്ലെന്നും മർദനമേറ്റാണെന്നും റിപ്പോർട്ട്.
കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തപ്പോഴുള്ള പുതിയ കണ്ടെത്തലുകളിലാണു കസ്റ്റഡിക്കൊലയെന്ന് ഉറപ്പിക്കാവുന്ന തെളിവുകളുള്ളത്. 22 പുതിയ പരുക്കുകളാണു കണ്ടെത്തിയത്.
മൂന്നാംമുറ പീഡനത്തിൽ വൃക്കയിൽ ഉൾപ്പെടെ പരുക്കേറ്റിട്ടുണ്ട്. കാലുകൾ വലിച്ചകത്തി തുടയിടുക്കിലെ പേശികളിൽ രക്തം പൊടിഞ്ഞെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ പൊലീസ് അന്വേഷണം പക്ഷപാതപരമെന്നു ഹൈക്കോടതി. റിമാന്‍ഡിനുമുമ്പ് രാജ്കുമാറിന്റെ വൈദ്യപരിശോധന കൃത്യമായിരുന്നില്ല. പരുക്കിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്കുന്നതില് ജയില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചു.
എത്ര സാക്ഷികള്‍ വന്നാലും സാഹചര്യതെളിവുകള്‍ മാറ്റാനാകില്ലെന്നും കോടതി പറഞ്ഞു. എസ്ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണു കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തപ്പോഴുള്ള കണ്ടെത്തലുകൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഗതി മാറ്റും. കേസിൽ കൂടുതൽ പൊലീസുകാർ പ്രതികളായേക്കും.
ആദ്യം പോസ്റ്റ്മോർട്ടം ചെയ്ത പൊലീസ് സർജൻ ഉൾപ്പെടെയുള്ളവർ വകുപ്പുതല നടപടി നേരിടേണ്ടി വരും. ആദ്യ പോസ്റ്റ്മോർട്ടത്തെക്കാൾ കൂടുതൽ മുറിവുകൾ കുമാറിന്റെ മൃതദേഹത്തിൽ ഉണ്ടെന്നും ചതവുകളാണ് ഏറെയുമെന്നാണു കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് പറഞ്ഞത്.
കുമാറിന്റെ മൃതദേഹം, കോട്ടയം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം അസി. പ്രഫസറും പിജി വിദ്യാർഥിയും ചേർന്നാണ് ആദ്യം പോസ്റ്റ്മോർട്ടം ചെയ്തത്.
മൃതദേഹത്തിലെ മുറിവുകളുടെ പഴക്കം രേഖപ്പെടുത്താത്തതും ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി അയയ്ക്കാത്തതും വിമർശനത്തിനിടയാക്കി. തുടർന്നാണു വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ ജുഡീഷ്യൽ കമ്മിഷൻ ഉത്തരവിട്ടത്.
നാലു മുതിർന്ന പൊലീസ് സർജൻമാരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. മൃതദേഹം സംസ്കരിച്ച വാഗമൺ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ സെമിത്തേരി വളപ്പിൽ പോസ്റ്റ്മോർട്ടം നടത്താനാണു തീരുമാനിച്ചിരുന്നതെങ്കിലും ജുഡീഷ്യൽ കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. റീ പോസ്റ്റ്മോർട്ടത്തിനൊപ്പം ആദ്യ പോസ്റ്റ്മോർട്ടത്തിന്റെ വിഡിയോ ദൃശ്യങ്ങളും കമ്മിഷൻ പരിശോധിക്കും.
കസ്റ്റഡി മരണക്കേസിൽ മുൻ നെടുങ്കണ്ടം എസ്ഐ ഉൾപ്പെടെ 7 പേരെയാണു ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇടുക്കി മുൻ എസ്പി, കട്ടപ്പന മുൻ ഡിവൈഎസ്പി എന്നിവരുടെ പങ്ക് സംബന്ധിച്ച്, അറസ്റ്റിലായ ഉദ്യോഗസ്ഥർ എല്ലാവരും മൊഴി നൽകിയെങ്കിലും, ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക