ഇന്ത്യ സ്വതന്ത്രമായിട്ട് 73 സംവത്സരങ്ങൾ പിന്നിടുന്നു. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. എന്നാൽ ഈ സ്വാന്തന്ത്ര്യദിനത്തിലും ഇന്ത്യയിലെ സാധാരണക്കാരിൽ സാധാരണക്കാരായ ജനങ്ങൾ ഉയർത്തുന്ന ഒരു ചോദ്യമുണ്ട്.
ഈ സ്വതന്ത്ര ഇന്ത്യ ആരുടേതാണ്.
1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്ര്യമായപ്പോഴും സമരം ജയിലിലായിരുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവുണ്ട്. ആയില്യത്ത് കുറ്റ്യേരി ഗോപാലൻ എന്ന എ.കെ.ജി ഈ സ്വാതന്ത്ര്യദിനത്തിലും കാശ്മീർ താഴ്വരയിൽ ഒരു കമ്മ്യൂണിസ്റ്റ് നേതാവ് വീട്ടുതടങ്കലിലാണ്.
മുഹമ്മദ് യൂസഫ് തരിഗാമി…..
തരിഗാമി മാത്രമല്ല കശ്മീരിലെ മുൻ മുഖ്യമന്ത്രിയടക്കം പല ജനപ്രതിനിധികളും തടങ്കലിലാണ്.
ജനാധിപത്യ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇതപര്യന്തമുള്ള ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാത്ത നിലയിൽ ഒരു സംസ്ഥാനത്തെ നിശ്ച്ചലമാക്കി അതിനെ വെട്ടിക്കുറിച്ചു.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 വേണ്ടത്ര ചർച്ചകളോ ജനാധിപത്യ രീതികളോ പാലിക്കാതെയാണ് തിരക്കിട്ട് നടപ്പിലാക്കിയത്. കശ്മീരിലെ വാർത്താവിനിമയ സംവിധാനവും ഇന്റർനെറ്റും സ്തംഭിപ്പിച്ച് കാശ്മീരിനെ കാശ്മീർ ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശമായി കീറിമുറിച്ചു.
ഒരു രാജ്യം ഒരു ഭരണഘടന എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിലും ആവർത്തിച്ചുപറഞ്ഞ പ്രധാനമന്ത്രി നാഗാ വംശജരുടെ പ്രത്യേക സ്വാതന്ത്യ ദിനാഘോഷം കണ്ടഭാവം പോലുമില്ല. ഇന്ത്യയിലെ ചില സംസ്ഥാനത്തിന്റെ പദവികളും ഇവർക്ക് പ്രശ്നമല്ല.
സ്വാതന്ത്ര്യദിനത്തിൻറെ തലേന്നുതന്നെയാണ് ആൾവാറിലെ അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒരു വിധി പറഞ്ഞത്. പശുവിനെ കടത്തുന്നുവെന്നാരോപിച്ച് 2017 ഏപ്രിൽ 1 ന് രാജസ്ഥാനിലെ ആൾവാറിൽ ആൾക്കൂട്ടം അടിച്ച് കൊന്ന ഹരിയാനയിലെ ക്ഷീര കർഷകനായ പെഹ്ലുഖാൻറെ കൊലയാളികളെ വെറുതെ വിട്ടുകൊണ്ടുള്ളതായിരുന്നു ആ വിധി.
കേസിലെ 6 പ്രതികളെയും ശക്തമായ തെളിവിന്റെ അഭാവത്തിൽ സംശയത്തിന്റെ ആനുകൂല്യ നൽകി വെറുതെ വിടുകയായിരുന്നു.
അന്വേഷണ ഘട്ടത്തിൽ ശക്തമായ പല തെളിവുകളും കണ്ടതമായിരുന്നെങ്കിലും അതൊന്നും അന്വേഷണസംഘം കണ്ടെത്തുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്തില്ലെന്നതാണ് ഈ വിധി വ്യക്തമാക്കുന്നത്.
മുത്തലാഖ് ബില്ല് പാർലമെന്റിൽ പാസ്സാക്കുമ്പോഴും ജനസംഖ്യാവർദ്ധനവിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കുമ്പോഴും ഒരു വിഭാഗമുയർത്തുന്ന സംശയങ്ങളിൽ അവരെ തെറ്റുപറയാനാകില്ല.
മുത്തലാഖ് അവസാനിപ്പിക്കേണ്ടതാണെന്ന കാര്യത്തിൽ മറിച്ചഭിപ്രായമില്ല. തീരുമാനത്തിന് പിന്നിലെ മത കാഴ്ചപ്പാടിനോടും അടിച്ചേൽപ്പിക്കുന്ന ക്രിമിനൽ ശിക്ഷാ നിയമത്തോടുമാണ് എതിർപ്പ് പ്രകടിപ്പിക്കുന്നത്.
ഭാര്യയെ അകാരുണമായി ഉപേക്ഷിക്കുന്ന നടപടി ആരുചെയ്താലും അത് തെറ്റുതന്നെയാണ്. പക്ഷെ ഒരു മത വിഭാഗത്തിന് മാത്രമായി അതെങ്ങനെയാണ് ക്രിമിനൽ കുറ്റമാകുന്നത്. രാജ്യത്ത് ഒരു നിയമംകൊണ്ടുവരുമ്പോൾ അത് രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാകേണ്ടതല്ലേ? ഈ ന്യായമായ ചോദ്യമാണ് രാജ്യത്തെ മതനിരപേക്ഷ വാദികൾ ഉന്നയിക്കുന്നത്.
രണ്ട് കുട്ടികളിൽ കൂടുതലുള്ളവർ രാജ്യസ്നേഹികളല്ലെന്നും ബഹുമാനിതരല്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗവും ഒരു മത സമൂഹത്തെ ലക്ഷ്യം വച്ചുള്ളതാകുന്നു എന്നതാണ് പ്രശനം.
UAPA ഭേദഗതി വലിയ ചർച്ചകളൊന്നും കൂടാതെ തന്നെ തിരക്കുപിടിച്ച് പാർലമെൻറിൽ പാസ്സാക്കി.ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന മോദിയുടെ ആശയവും ജനാധിപത്യ വിശ്വാസികൾക്ക് ആശങ്ക നൽകുന്നത് തന്നെയാണ്..
ഇതൊക്കെ തന്നെയാണ് രാജ്യത്തെ ബി.ജെ.പി ഗവണ്മെന്റിനെതിരെ ഉയർന്നുകൊണ്ടിരിക്കുന്ന ചോദ്യം..
ചോദ്യങ്ങൾ ഉയരുമ്പോൾ ചോദ്യം ചോദിക്കുന്നവർ രാജ്യദ്രോഹികളാണെന്ന് ആക്ഷേപിച്ചതുകൊണ്ടോ പാക്കിസ്ഥാനിലേക്കോ ചന്ദ്രനിലേക്കോ പോകാൻ ആക്രോശിച്ചതുകൊണ്ടോ കാര്യമില്ല…
ഇവിടെ ചോദ്യങ്ങൾ ഉയർന്നുകൊണ്ടേ ഇരിക്കും.
കാരണം ഇത് ഇന്ത്യയാണ്. ജനാധിപത്യ രാജ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക