ബംഗളൂരു: 2012ല്‍ നിയമസഭാ സമ്മേളനത്തിനിടെ അശ്ലീല വീഡിയോ കണ്ടതിനെത്തുടര്‍ന്ന് വിവാദത്തിലായ ലക്ഷ്മണ് സാവദിയും സി സി പാട്ടീലും യെദ്യൂരപ്പ മന്ത്രിസഭയിൽ ഇടംനേടി.
കർണാടകത്തിൽ 17 പേരെ ഉൾപ്പെടുത്തി കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു ബി എസ് യെദ്യൂരപ്പ മന്ത്രിസഭ വികസിപ്പിച്ചത്. രാവിലെ 10.30നായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് മൂന്നാഴ്ചയ്ക്കുശേഷമാണ് മന്ത്രിസഭാ വികസനം നടക്കുന്നത്.
അതേസമയം, മന്ത്രിസഭയിൽ ഇടം കിട്ടാത്ത മുതിർന്ന നേതാക്കൾ പ്രതിഷേധവുമായി രംഗത്തെതുകയും അണികൾ പരസ്യമായി തെരുവിലിറങ്ങുകയും ചെയ്തു. അസംതൃപ്തരായ എംഎൽഎമാർ പ്രത്യേക യോഗം ചേരും. ബി.ജെ.പി നേതൃത്വത്തിൽ സമ്മർദം ചെലുത്തുമെന്ന് ചിത്രദുർഗ എംഎൽഎ ജി എച്ച് തിപ്പ റെഡ്ഡി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അടുപ്പക്കാർതന്നെയാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. മുതിർന്ന നേതാക്കൾ പലരും ചൊവ്വാഴ്ച സത്യപ്രതിജ്ഞാചടങ്ങിൽനിന്ന് വിട്ടുനിന്നു.
തന്റെ സീനിയോറിറ്റി പരിഗണിക്കപ്പെട്ടിലെന്ന് മുതിർന്ന എംഎൽഎ തിപ്പ റെഡ്ഡി പറഞ്ഞു. അദ്ദേഹത്തിെന്റെ അനുയായികൾ റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു. ആറുതവണ എംഎൽഎ യായ തന്നെ അവഗണിച്ചതിൽ അംഗാരയും പ്രതിഷേധം അറിയിച്ചു.
എംഎൽഎമാരായ ഗൂളിഹട്ടി ശേഖർ, രാമപ്പ ലാമണി തുടങ്ങിയവരും പ്രതിഷേധത്തിലാണ്. യെദ്യൂരപ്പയുടെ അടുപ്പക്കാനായ അരവിന്ദ് ലിംബാവാളി ഉപമുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും തഴയപ്പെട്ടു.
തന്റെ സ്വന്തക്കാരെ ഉൾപ്പെടുത്താൻ കഴിയാത്തതിൽ യെദ്യൂരപ്പ അസ്വസ്ഥനാണ്. മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് ആഴ്ചകൾ കഴിഞ്ഞിട്ടും മാതൃസഭ രൂപീകരിക്കാൻ കഴിയാത്തത് ബി.ജെ.പി യിലെ അധികാര വടംവലിയുടെ ഭാഗമാണെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക