ഇസ്ലാമബാദ്: തുടര്‍ന്ന് പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കൗമാരപ്രായത്തിലുള്ള തന്റെ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. 20 വയസുള്ള അനീഷ് ഖാനാണ് തന്റെ ഭാര്യ സന ഗുളിനെ ആദ്യം മരുന്നുകള്‍ നല്കി മയക്കിയ ശേഷം വെടിവച്ച് കൊന്നത്.
ഫ്രഞ്ച് പൗരനായ അനീഷ് ഫ്രാന്‍സിലേക്ക് മടങ്ങിപോകാനായ സമയത്താണ് ഭാര്യയുടെ വിദ്യാഭ്യാസത്തിന്റെ കാര്യവുമായി ബന്ധപ്പെട്ട് അവളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത്. തര്‍ക്കം മൂര്‍ച്ഛിച്ചപ്പോഴാണ് ഇയാള്‍ ഭാര്യയുടെ ജീവനെടുക്കുന്നത്.
വിവാഹത്തിന് മുന്‍പ് തന്നെ ഇക്കാര്യത്തെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഭാര്യയെ പഠിക്കാന്‍ വിടാന്‍ താത്പര്യമില്ലാതിരുന്ന അനീഷിനെ തുടക്കത്തില്‍ ഇരുവരുടെയും ബന്ധുക്കള്‍ ചേര്‍ന്നാണ് സമാധാനിപ്പിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ ശേഷം ഇരുവര്‍ക്കുമിടയില്‍ ഇക്കാര്യത്തെ ചൊല്ലി വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുക്കുകയായിരുന്നു.
കൊലപാതകം നടത്തിയ ശേഷം പാകിസ്ഥാന് വിടാനൊരുങ്ങിയ അനീഷിനെ തടയാന്‍ പൊലീസ് ശ്രമം നടത്തിയിരുന്നു. ഇക്കാര്യം സംബന്ധിച്ച് പാകിസ്ഥാനിലെ വിമാത്താവളങ്ങള്‍ക്കും പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അറസ്റ്റില്‍ നിന്നും രക്ഷപെട്ട് ഇയാള്‍ രാജ്യം വിട്ടുവെന്നാണ് സനയുടെ ബന്ധുക്കള്‍ പറയുന്നത്.
മകളുടെ തുടര്‍ന്ന് പഠിക്കുന്നതില്‍ അവളുടെ ഭര്‍ത്താവിന് അതൃപ്തി ഉണ്ടായിരുന്നു എന്ന് അറിയാമായിരുന്നുവെങ്കിലും അത് ഇത്തരത്തില്‍ കലാശിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് സനയുടെ അച്ഛന് ഹസ്രത് ഹുസൈന് വികാരാധീനനായി പ്രതികരിച്ചു.
പഠിക്കുന്ന സമയത്ത് മികച്ച വിദ്യാര്‍ത്ഥി എന്ന പേരുകേട്ടയാളാണ് സന ഗുള്‍. ഇതിന്റെ പേരില്‍ നിരവധി അംഗീകാരങ്ങളും സനയെ തേടിയെത്തിയിരുന്നു. മകളുടെ ഉപരിപഠനത്തിനായി സുഹൃത്തില്‍ നിന്നും ഒരു ലക്ഷം കടം വാങ്ങിയിരുന്ന സമയത്താണ് അതീവ നിര്‍ഭാഗ്യകരമായ ഈ സംഭവം ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക