കൊല്ലം: പാരിപ്പള്ളിയില്‍ നാലുവയസുകാരിയുടെ മരണം മര്‍ദനം മൂലമല്ലെന്ന് നിഗമനം. കുട്ടിക്ക് മെനിഞ്ജൈറ്റിസും ന്യൂമോണിയയും ഉണ്ടായിരുന്നുവെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്ത അച്ഛനെയും അമ്മയെയും വിട്ടയച്ചു. വായില്‍നിന്ന് രക്തം വന്നത് രോഗത്തിന്റെ ഭാഗമായെന്നും കണ്ടെത്തല്‍. ദേഹത്ത് അടിയുടെ പാടുകളുണ്ടെങ്കിലും അവ സാരമുള്ളതല്ല. കുട്ടിയെ അമ്മ മര്‍ദിച്ചതായ ബന്ധുക്കളുടെ മൊഴിയെത്തുടര്‍ന്ന് ബാലനീതിവകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
വര്‍ക്കല ചാവടിമുക്ക് മുട്ടപ്പലം ദീപുവിന്റെ മകൾ ദിയ(4) ആണ് മരിച്ചത്. രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ ദിയയെ പാരിപ്പള്ളി ഇ.എസ്.ഐ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദിച്ചതിന്റെ പാടുകള്‍ കണ്ട ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്ത കുട്ടിയുടെ നില കഴക്കൂട്ടമെത്തിയപ്പോഴേക്കും വഷളായി. തുടര്‍ന്ന് സി.എസ്.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. കുട്ടിയെ നഴ്സായ അമ്മ മര്‍ദിച്ചതായി പിതൃ സഹോദരിമാരുള്‍പ്പെടെ മൊഴിനല്‍കിയതോടെ ദുരൂഹതയേറി.
കുട്ടിയുടെ അച്ഛനേയും അമ്മയേയും പൊലീസ് ചോദ്യം ചെയ്തു. തുടര്‍ന്ന് വിദഗ്ധ സംഘം പോസ്മോര്‍ട്ടം നടത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ചിറക്കര സര്‍ക്കാര്‍ സ്കൂള്‍ എല്‍ കെ ജി വിദ്യാര്‍ഥിനിയാണ്. ഓണത്തിന് ശേഷം സ്കൂളിലെതാതിരുന്ന കുട്ടിക്ക് പനിയാണെന്നാണ് അമ്മ ക്ളാസ് ടീച്ചറെ അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക