ന്യൂഡൽഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ നിലവിലെ ജി എസ് ടി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത ജിഡിപി വളര്‍ച്ചാ നിരക്ക് റിസര്‍വ് ബാങ്ക് താഴ്ത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. കൂടുതല്‍ വരുമാനം നേടി ജിഡിപി വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനാണ് ശ്രമം.
നിലവിലെ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് ഒന്‍പത് മുതല്‍ പത്ത് ശതമാനം വരെ വര്‍ധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ജി എസ് ടി നടപ്പാക്കി രണ്ടരവര്‍ഷം പിന്നിടുമ്പോഴാണ് നികുതി പരിഷ്കരിക്കാന്‍ കേന്ദ്രം വീണ്ടും ആലോചിക്കുന്നത്.
2017 ജൂലായില്‍ നൂറിലേറെ ഉത്പന്നങ്ങളുടെ ജി എസ് ടി 14.4ശതമാനത്തില്‍നിന്ന് 11.6 ശതമാനമാക്കിയതോടെ സര്‍ക്കാരിന് രണ്ടുലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമാണുണ്ടായത്.
നിലവില്‍ 12 ശതമാനം നിരക്കുള്ള 243 ഉത്പന്നങ്ങള്‍ 18 ശതമാനം സ്ലാബിലേയ്ക്ക് കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജി എസ് ടി സ്ലാബുകള്‍ പരിഷ്കരിക്കുന്നതോടെ ഒരു ലക്ഷംകോടി രൂപയുടെ അധിക വരുമാനം സര്‍ക്കാരിനുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. നികുതി ഈടാക്കാത്ത ഉത്പന്നങ്ങളെയും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്നതിനും ആലോചനയുണ്ട്.
കേന്ദ്രത്തിന്റെ തീരുമാനം നടപ്പായാല്‍ റെസ്റ്റോറന്റ് നിരക്കുകള്‍, ലോട്ടറി, ഹോട്ടല്‍ മുറി, വിമാനയാത്ര, ട്രെയിന്‍യാത്ര എന്നിവയുടെ വിലയില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകും.
അതേസമയം, ചരക്ക് സേവന നികുതിയില്‍നിന്നുള്ള വരുമാനം കുറയുകയും സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരത്തുക കേന്ദ്രം നല്‍കാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഉത്പന്നങ്ങളുടെ നികുതി സ്ലാബ് ഉയര്‍ത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.
അതിനിടെ കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. 28 ശതമാനം നികുതി ഈടാക്കുന്ന സ്ലാബില്‍പെട്ട ഏഴുതരം സാമഗ്രികള്‍ക്കും ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് നിലവില്‍ ജിഎസ്ടി സെസ് ഈടാക്കുന്നത്. ഒരു ശതമാനംമുതല്‍ 290 ശതമാനംവരെയാണ് സെസ്.
ഇപ്പോള്‍ നാല് സ്ലാബുകളായാണ് ജിഎസ്ടി ഈടാക്കുന്നത്. 5 ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെയാണിത്. ഭക്ഷ്യവസ്തുക്കള്‍, ചെരുപ്പ്, വസ്ത്രങ്ങള്‍ എന്നീ അവശ്യവസ്തുക്കള്‍ക്കാണ് അഞ്ചു ശതമാനം നിരക്ക് ഈടാക്കിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക