കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം.
ജിദ്ദയില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 177 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് റണ്‍വേ അല്പനേരം അടച്ചിട്ടു. ഒരു വിമാനം കൊച്ചിയിലേക്ക് തിരിച്ചുവിട്ടു.
വിമാനം ലാൻഡ് ചെയ്ത് റണ്‍വേയുടെ പകുതിയോളം പിന്നിട്ടപ്പോഴാണ് പിറകിലെ ഇടതുവശത്തെ ടയർ പൊട്ടിത്തെറിച്ചത്. പൈലറ്റിന്റെ അവസരോചിത ഇടപെടലിലൂടെ വിമാനം സുരക്ഷിതമായി റണ്‍വേയില്‍ തന്നെ നിര്‍ത്തി. ഉടന്‍ അഗ്നിശമന സേന, വ്യോമഗതാഗത വിഭാഗം, എന്‍ജിനീയറിങ് വിഭാഗം തുടങ്ങിയവര്‍ സ്ഥലത്തെത്തി.
തുടര്‍ന്ന് യാത്രക്കാരെ റണ്‍വേയില്‍നിന്ന് ബസുകളില്‍ ടെര്‍മിനലില്‍ എത്തിച്ചു. ടയർ പൊട്ടിയതിനാല്‍ വിമാനം ഏപ്രണിലേക്ക് മാറ്റാന്‍ സാധിക്കാത്തതിനാലാണ് റണ്‍വേ താല്‍ക്കാലികമായി അടച്ചത്.
6.55ന് മസ്കത്തില് നിന്നെത്തിയ ഒമാന്‍ എയര്‍ വിമാനമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. ഇത് അല്പസമയത്തിന് ശേഷം കരിപ്പൂരില്‍ തിരിച്ചിറങ്ങി. മറ്റ് വിമാനങ്ങളും അല്പം വൈകിയാണ് ലാന്‍ഡ് ചെയ്തത്.
ടയർ റണ്‍വേയില്‍ വെച്ച് തന്നെ മാറ്റിയിട്ട ശേഷം 8.15 ഓടെയാണ് വിമാനം സുരക്ഷിതമായി ഏപ്രണിലെത്തിച്ചത്. തുടര്‍ന്ന് റണ്‍വേ പരിശോധനക്ക് ശേഷം 8.20 ഓടെ എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ഷാര്‍ജ വിമാനം ലാന്‍ഡ് ചെയ്തു.
ജിദ്ദയില്‍ നിന്നെത്തിയ ശേഷം സ്പൈസ്ജെറ്റ് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ടതായിരുന്നു. ഈ സര്‍വിസ് രാത്രി 9.30ലേക്ക് പുനഃക്രമീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക