കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനായി കെട്ടിടത്തില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ചു തുടങ്ങി. സ്ഫോടനത്തിലൂടെ തകര്‍ക്കുന്ന ഫ്ളാറ്റുകളില്‍ ആദ്യത്തെതായ ഹോളിഫെയ്ത്ത് എച്ച്ടുഒയില്‍ ശനിയാഴ്ച രാവിലെ ആറു മുതലാണു സ്ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങിയത്.
ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി പങ്കാളിത്തമുള്ള മുംബൈ ആസ്ഥാനമായ എഡിഫൈസ് എന്‍ജിനീയറിംഗാണ് ഇവിടെ സ്ഫോടനം നടത്തുന്നത്. ജില്ലാ മജിസ്ട്രേറ്റിന്റെ അന്തിമ അനുമതി ലഭിച്ച ശേഷമാണ് ഫ്ളാറ്റില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ചുതുടങ്ങിയത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റില്‍ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്ഗനൈസേഷന് (പെസോ) യും ജില്ലാ മജിസ്ട്രേറ്റും സ്ഫോടനം നടത്താനുള്ള അന്തിമാനുമതി നല്‍കിയത്.
അങ്കമാലിയില്‍നിന്ന് പോലീസിന്റെ അകമ്പടിയോടെ അതീവസുരക്ഷയിലാണു സ്ഫോടകവസ്തുക്കള്‍ എത്തിയത്. രണ്ടു ദിവസത്തിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കല്‍ ജോലി പൂര്‍ത്തിയാക്കുമെന്നാണു കരുതുന്നത്.
കെട്ടിടത്തിലെ തൂണുകളില്‍ തുളച്ച ദ്വാരങ്ങളിലാണ് സ്ഫോടകവസ്തുക്കള്‍ നിറയ്ക്കുന്നത്. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമള്‍ഷെന്‍ സ്ഫോടക ഉപയോഗിക്കുന്നത്. 1471 ദ്വാരങ്ങളാണു ഒ20 ഫ്ളാറ്റില്‍ തൂണുകളില്‍ ഉള്ളത്. ആകെ 500 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കും.
11 സെക്കന്റിനുള്ളിൽ 10,000 ടണ്ണിന് മുകളിൽ ഭാരം വരുന്ന കെട്ടിടങ്ങൾ താഴേക്ക് പതിക്കും. 2 കെട്ടിടങ്ങൾക്കുമിടയിലുള്ള ഒഴിന ഭാഗത്തേക്കാണ് ഫ്ലാറ്റുകൾ തകർന്നു വീഴുക.ഫ്ലാറ്റ് പൊളിക്കുന്നതിനോടൊപ്പം പരിസര വാസികളുടെ ആശങ്കയും പ്രതിഷേധനങ്ങളും ഉയരുകയാണ്.
40 ഓളം വീടുകളാണ് ഫ്ളാറ്റിനോട് ചേർന്നുള്ളത്. നിരവധി വീടുകളിൽ ഇതിനോടകം തന്നെ വിള്ളലുകൾ വീണു കഴിഞ്ഞു. സ്ഫോടനം നടക്കുന്നതിനു രണ്ടു മണിക്കൂർ മുൻപ് ഫ്ലാറ്റിന്റെ 200 മീറ്റർ ചുറ്റളവിൽ നിന്ന് ആളുകളെ ഒഴിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക