ആക്ഷന്‍ ശബ്ദം മുഴങ്ങിയതോടെ സംഭാഷണം ഇല്ലാതെ, മുഖത്ത് ഭാവങ്ങള്‍ നിറച്ച് ജഗതി ശ്രീകുമാര്‍ സിനിമാ ക്രൂവിനെ വിസ്മയിപ്പിച്ചു . ഒപ്പം അഭിനേതാക്കളായി മകന് രാജ്കുമാറും ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലനും ഉള്‍പ്പെടെയുള്ള സംഘവുമുണ്ടായിരുന്നു. അഭിനയത്തിന്റെ ആവേശവും ഉത്സാഹവും നിറച്ച് ജഗതി ശ്രീകുമാര്‍ ക്യാമറയ്ക്ക് മുന്നില്‍ എത്തിയതോടെ കണ്ടു നിന്നവര്‍ക്കും ഏറെ സന്തോഷമായി.
സ്വന്തം ജീവിതം പശ്ചാത്തലമാക്കിയ പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ജഗതി ശ്രീകുമാര്‍ ഒരു ദിവസം മുഴുവന്‍ പങ്കെടുത്തത്. പഠിച്ച കലാലയത്തിലേക്ക് ജഗതി മടങ്ങി വരുന്നതും സുഹ്യത്തുക്കളുമായി ഒത്തു ചേരുന്നതുമാണ് ഒന്നര മിനിറ്റുള്ള ചിത്രത്തിലുള്ളത്. ജഗതിയുടെ ചെറുപ്പകാലമാണ് മകന് രാജ്കുമാര് ക്യാമറയ്ക്കു മുന്നില്‍ അവതരിപ്പിച്ചത്.
സംവിധായകന് സിധിന്‍ ഗോകുലം ഗ്രൂപ്പിനായി തയാറാക്കിയ പരസ്യചിത്രീകരണത്തിലാണ് ജഗതി പങ്കെടുത്തത്. വഴുതക്കാട് ഗവ.വിമന്‍സ് കോളജിലായിരുന്നു ചിത്രീകരണം. ഗോകുലം ഗോപാലന് ഉറ്റ ചങ്ങാതിയുടെ വേഷത്തില്‍ എത്തുന്നുണ്ട്.
മാര്‍ ഇവാനിയോസ് കോളജില്‍ ജഗതിയുടെ സഹപാഠിയും അടുത്ത സുഹൃത്തുമായിരുന്ന മാത്തുക്കുട്ടിയും പ്രിയ അധ്യാപികയായിരുന്ന മേഴ്സിയും ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തി. ഷൂട്ടിങ് ആവശ്യത്തിനായി എത്തിച്ച പഴയ കാറിലിരുന്നു ഇടവേളയില്‍ ജഗതിയും ഗോകുലം ഗോപാലനും സൗഹൃദം പങ്കു വച്ചു.
ചിത്രങ്ങൾക്ക് കടപ്പാട് മാതൃഭൂമി
പ്രതികരിക്കാൻ ഇവിടെ എഴുതുക