ന്യൂഡൽഹി: ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാക്കൾ നടത്തിയ വിദ്വേഷ പ്രസംഗങ്ങളിൽ പ്രതിഷേധിച്ച് ലോക്സഭയിൽ പ്രതിപക്ഷ വോക്കൗട്ട്. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ, ബിജെപി എംപി പർവേഷ് വർമ എന്നിവരുടെ വാക്കുകളിൽ പ്രതിഷേധിച്ചാണ് നടപടി.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തെക്കുറിച്ച് ചർച്ച നടത്താൻ പർവേഷ് വർമ എഴുന്നേറ്റപ്പോഴാണ് കോൺഗ്രസ്, ഡിഎംകെ എംപിമാർ ഉൾപ്പെടെ സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. പർവേഷ് വർമ എഴുന്നേറ്റപ്പോൾ മുതൽ പ്രതിപക്ഷം മുദ്രാവാക്യവിളികളുമായി എഴുന്നേക്കുകയായിരുന്നു.
നേരത്തെ അനുരാഗ് ഠാക്കൂറിനെതിരെയും പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു. ചോദ്യോത്തരവേളയിൽ എംപിമാരുടെ ചോദ്യങ്ങൾക്ക് അനുരാഗ് മറുപടി പറയുന്നതിനിടെ ‘ഗോലി മാരനാ ബന്ദ് കരോ’ (വെടിവയ്പ് അവസാനിപ്പിക്കുക), ‘ഷെയിം ഷെയിം’ മുദ്രാവാക്യങ്ങളുമായി മുപ്പതോളം പ്രതിപക്ഷ എംപിമാർ അനുരാഗിന്റെ സീറ്റിനു സമീപം എത്തുകയായിരുന്നു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ‘ഒറ്റുകാരെ വെടിവച്ചുകൊല്ലണം’ എന്ന് അനുരാഗ് ഠാക്കൂർ മുദ്രവാക്യം മുഴക്കിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിഷേധം.
ഷഹീൻ ബാഗിൽ സമരം ചെയ്യുന്നവർ വീടുകളിൽ കയറി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കൊല്ലുകയും ചെയ്യുമെന്നാണ് ബിജെപി എംപി പർവേഷ് വർമ പറഞ്ഞത്. വിവാദ പ്രസംഗത്തെ തുടർന്ന് ഇരുവരെയും തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രചാരണത്തിൽനിന്നു വിലക്കിയിരുന്നു.
വിദ്വേഷ പ്രസംഗങ്ങൾക്കു പിന്നാലെ ഡൽഹിയിൽ നാലു ദിവസത്തിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിലേക്ക് മൂന്നു വെടിവയ്പ് സംഭവങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ മാസം 30നും ശനിയാഴ്ചയും ഞായറഴ്ച അർധരാത്രിയുമാണ് ഡൽഹിയിൽ വിവിധയിടങ്ങളിൽ വെടിവയ്പ് ഉണ്ടായത്.
ഗാന്ധിജിയുടെ ചരമവാർഷികദിനത്തിൽ ജാമിയ മില്ലിയ സർവകലാശാല വിദ്യാർഥികൾ രാജ്ഘട്ടിലേക്ക് നടത്തിയ പ്രതിഷേധത്തിലേക്ക് പതിനേഴുകാരനാണ് വെടിയുതിർത്തത്. സംഭവത്തിൽ ഒരു വിദ്യാർഥിയുടെ കൈയ്ക്ക് പരുക്കേറ്റു.
ശനിയാഴ്ച ഷഹീൻബാഗിൽ നടന്ന പ്രതിഷേധത്തിനിടെ യുപി സ്വദേശിയായ ഒരാൾ ആകാശത്തേയ്ക്ക് നിറയൊഴിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി വൈകി ജാമിയ മില്ലിയ സർവകലാശാലയുടെ അഞ്ചാം ഗേറ്റിൽ ചുവന്ന സ്കൂട്ടിയിലെത്തിയ രണ്ടു പേരാണു വെടിയുതിർത്തത്.
അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പൗരത്വസമരത്തിനായി രാത്രി ജാമിയ ഗേറ്റുകൾക്കു സമീപം ചെറിയ ആൾക്കൂട്ടമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക