കണ്ണൂർ: മംഗളൂരു ബണ്ട്വാളിൽ കഴിഞ്ഞദിവസം കാറിനുള്ളിൽ ക്വട്ടേഷൻ സംഘം കൊലപ്പെടുത്തിയ കാസർകോട് കീഴൂർ ചെമ്പിരിക്ക സ്വദേശി തസ്ലീം എന്ന മൂത്തസ്ളീമിനെ (38) മനസിലാക്കിയെടുക്കാൻ എളുപ്പമായിരുന്നില്ല. തീവ്രവാദി ബന്ധങ്ങൾ, ദുബായിലും ഇന്ത്യയിലെ പ്രമുഖ പട്ടണങ്ങളിലെയും പൊലീസിന് രഹസ്യവിവരങ്ങൾ കൈമാറുന്ന ‘ഇൻഫോർമർ’, അധോലോകത്തിന്റെ കൂട്ടുകാരൻ ഇങ്ങനെ പല മുഖങ്ങൾ തസ്ലീമിനുണ്ടായിരുന്നു.
ദാവൂദ് ഇബ്രാഹിമുമായി അടുപ്പമുള്ള തസ്ളീം, രവി പൂജാരയുടെ സുഹൃത്തുമായിരുന്നു. ഇതൊക്കെ മാറ്റിവച്ചാൽ നാട്ടിൽ എല്ലാവർക്കും പ്രിയങ്കരനാണ് തസ്ലീം. ഫുട്ബാൾ, ക്രിക്കറ്റ് കമ്പക്കാരൻ, പരോപകാരി. ഒൻപതാം ക്ളാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള തസ്ലീം വിദേശ രാജ്യങ്ങളിലടക്കം ഉണ്ടാക്കിയിട്ടുള്ള സൗഹൃദം വളരെ വലുതാണ്. താൻ ചെയ്യുന്ന കാര്യങ്ങൾ, അത് ഗുണ്ടായിസമായിരുന്നാലും നല്ല കാര്യങ്ങളായിരുന്നാലും മടിയില്ലാതെ തുറന്നു പറയും.
വീട്ടിലെ പ്രാരാബ്ധം സഹിക്കാൻ വയ്യാതായപ്പോഴാണ് തസ്ലീം ഒൻപതാം ക്ളാസിൽ പഠനം നിർത്തി മുംബയിലേക്ക് വണ്ടി കയറിയത്. 10 വർഷം മുംബയിൽ ചെലവഴിച്ച ഇയാൾ തന്റെ മേഖല ദുബായിലേക്ക് വ്യാപിപ്പിച്ചു.
ദുബായിലെത്തി തെറ്റായ മാർഗത്തിലൂടെയായിരുന്നു സഞ്ചാരമെങ്കിലും പിന്നീട് ഒറ്റുകാരന്റെ വേഷത്തിൽ പൊലീസിന്റെ തോഴനായി മാറി. ഇതിനിടെ ഗുണ്ടാപ്പിരിവിന്റെ പേരിൽ ദുബായിയിലെ ജയിലിലുമായി. എന്നാൽ, കള്ളക്കടത്ത്, മദ്യ- പെൺവാണിഭ -ബ്ളേഡ് സംഘങ്ങളെയാണ് താൻ പിരിവിലൂടെ ചൂഷണം ചെയ്തിട്ടുള്ളതെന്നാണ് തസ്ലീം വെളിപ്പെടുത്തിയത്. തനിക്കതിൽ പശ്ചാപമില്ലെന്നും നിരവധി തവണ പറഞ്ഞിരുന്നു.
ദുബായിലെ ഗുണ്ടായിസത്തിനിടെ മുത്തയിം, ചെമ്പാറ മൊയ്തു, തസ്ലീം ചെമ്പരിക്ക തുടങ്ങിയ വിവിധ പേരുകളിൽ അറിയപ്പെട്ടിരുന്ന തസ്ലീമിന്റെ യഥാർത്ഥ പേര് സി.എം മുഹത്തഹിം എന്നാണ്. കേരളത്തിൽ നിന്നും കാശ്മീരിലേക്ക് ഭീകരവാദ പ്രവർത്തനങ്ങൾക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതടക്കം നിരവധി കേസിലെ പിടികിട്ടാപ്പുള്ളി എന്നാണ് കേരള പൊലീസ് ഇയാളെക്കുറിച്ച് പറയുന്നത്.
2004 ൽ സ്വർണം മോഷ്ടിച്ചതിനും പിന്നീട് വ്യാജ പാസ്പോർട്ടുകൾ ഉപയോഗിച്ചതിനും ദുബായിൽ ജയിൽശിക്ഷ അനുഭവിച്ചു. പിന്നീട് ഏഴാമത്തെ വ്യാജ പാസ്പോർട്ടിൽ ലക്നൗ വഴി ഒമാനിലും തുടർന്ന് ഷാർജയിലുമെത്തി. ഇവിടെനിന്നും റോഡ്മാർഗം ദുബായിലേക്ക് പോകുന്നതിനിടെ അതിർത്തിയിൽവച്ച് ഐ സ്കാനിംഗിൽ വീണ്ടും പിടിയിലായി.
തസ്ലീമിനെതിരെ രാജ്യദ്രോഹ കുറ്റമടക്കം വിവിധ കേസുകളുടെ വാറണ്ടുകളും നിലവിലുണ്ട്. ദുബായിൽ പൊലീസിന്റെ ഇൻഫോർമറായി പ്രവർത്തിച്ചുവന്നിരുന്ന തസ്ലീമിനെ 2011ൽ ഇന്റർപോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയും മുംബയ് വഴി കേരളത്തിലെത്തിക്കുകയും ചെയ്തിരുന്നു.
തിരൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരുന്നു. ഐ.ബി, എൻ.ഐ.എ തുടങ്ങിയ ഏജൻസികൾ അന്ന് തസ്ലീമിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും നിരപരാധിയെന്ന് വ്യക്തമായതോടെ വിട്ടയച്ചിരുന്നു.
ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ദുബായ് പൊലീസിന്റെയും ഇൻഫോർമറായി പ്രവർത്തിച്ചിരുന്ന ഇയാൾക്ക് നിരവധി ശത്രുക്കളുണ്ടായിരുന്നു. കാസർകോട്ടെ ചെമ്പരിക്ക, മംഗലാപുരം ഖാസിയായിരുന്ന സി.എം അബ്ദുല്ള മൗലവിയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണവുമായി ബന്ധപ്പെട്ട് തസ്ലീം പുറത്ത് വിട്ട കാര്യങ്ങൾ വൻ വിവാദമായിരുന്നു.
2015 നവംബർ 16ന് കണ്ണൂരിൽ ജോലിചെയ്യുന്ന വർക്ക് ഷോപ്പിൽ വച്ച് തസ്ലീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് 3 വർഷത്തിന് ശേഷമായിരുന്നു കോടതിയിൽനിന്ന് ജാമ്യം ലഭിച്ചത്. കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയ കോടതി ഈ കേസിൽ പൊലീസിനെ വിമർശിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞവർഷം ഡൽഹി പൊലീസ് വിമാനത്താവളത്തിൽ വച്ചാണ് തസ്ലീമിനെ തീവ്രവാദി ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്തത്. എന്നാൽ തെളിവുകളൊന്നുമില്ലാതെ വിട്ടയച്ചു. എന്നാൽ ഇയാളുടെ വീട്ടിൽ വരെ ഡൽഹി പൊലീസ് പരിശോധന നടത്തിയിരുന്നു.
പിന്നീട് അഫ്ഗാൻ സ്വദേശിയുൾപെട്ട ഒരു ജുവലറി കവർച്ചാ കേസിൽ തസ്ലീമിനെ കർണാടക പൊലീസ് പൊക്കി അകത്തിട്ടു. ഈ കേസിൽ റിമാൻഡിൽ കഴിഞ്ഞ് ജാമ്യം ലഭിച്ച് സുഹൃത്തുക്കൾക്കൊപ്പം കാസർകോട്ടേക്ക് മടങ്ങുന്നതിനിടെയാണ് ക്വട്ടേഷൻ സംഘം തസ്ലീമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കഴിഞ്ഞമാസം 31നായിരുന്നു ഇയാളെ തട്ടിക്കൊണ്ടുപോയത്. രണ്ടാംതീയതി കാറിൽ കൊലപ്പെടുത്തി സംഘം രക്ഷപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക