കുഞ്ഞുനാൾ മുതൽ സംഗീതമില്ലാത്ത ഒരു സ്വപ്നവും നടി ശ്രീലതയ്ക്കുണ്ടായിരുന്നില്ല. ഈ ആഗ്രഹങ്ങളിലേറെയും സാധിച്ചു കൊടുത്ത കാലം, ശ്രീലതയ്ക്കായി കരുതിയത് മറ്റൊരു വിസ്മയമായിരുന്നു. മലയാളസിനിമയിൽ ചിരി വിതറാനുള്ള നിയോഗം. അങ്ങനെ ജീവിതത്തിൽ ഗൗരവക്കാരിയായ ശ്രീലത ഹാസ്യനായികയായി വെള്ളിത്തിരയുടെ തിരക്കിൽ ഒഴുകി നടന്നു. വിവാഹശേഷം നീണ്ട 23 വർഷങ്ങൾ അവർ അഭിനയത്തിൽ നിന്നും വിട്ടു നിന്നു.
ശ്രീലതയുടെ ഭാഷയിൽ ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാത്ത ആൾക്ക് പാചകം പ്രിയപ്പെട്ടതായി, ഭർത്താവ് കാലടി പരമേശ്വരൻ നമ്പൂതിരിയ്ക്കൊപ്പം ആയുർവേദ മേഖലയിൽ സജീവമായി. നിഴൽ പോലെ കൂടെയുണ്ടായിരുന്ന പ്രിയപാതി യാത്രയായപ്പോൾ മുന്നിൽ ഒന്നുമുണ്ടായിരുന്നില്ല. അവിടെ നിന്നാണ് മറന്നു തുടങ്ങിയ പാട്ട്, ഓർക്കാപ്പുറത്തെത്തി ജീവിതം തിരികെ നൽകിയത്. പിന്നീട് കച്ചേരികളും അഭിനയവുമായി അവർ തിരക്കിലായി.
വിവാഹത്തെ കുറിച്ച്
”വിവാഹം അന്ന് കുറച്ച് കോലാഹലമുണ്ടാക്കി. അദ്ദേഹം തിരുവനന്തപുരം ആയുർവേദ കോളേജിൽ പഠിക്കുമ്പോൾ മെരിലാന്റ് സുബ്രഹ്മണ്യവുമായി അടുപ്പമുണ്ടായിരുന്നു. അങ്ങനെ ചില സിനിമകളിൽ അഭിനയിച്ചു. ’പാപത്തിന് മരണമില്ല” എന്ന ചിത്രത്തിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചു.
ഞാൻ നമ്പൂതിരി സ്ത്രീയും അദ്ദേഹം നായരുമായി ജീവിതത്തിന്റെ നേരെ വിപരീത റോളുകളായിരുന്നു അതിൽ. ആയിടയ്ക്ക് തമ്പാനൂർ അയ്യപ്പക്ഷേത്രത്തിൽ എന്റെ കച്ചേരി നടന്നു. അദ്ദേഹം അതുകേൾക്കാൻ വന്നു. നമുക്ക് വിവാഹം ചെയ്താലെന്താണെന്ന് ഒരു ദിവസം ചോദിച്ചു, താത്പര്യമില്ലെന്നായിരുന്നു എന്റെ മറുപടി. അദ്ദേഹത്തിന്റെ നാലു അമ്മാവൻമാർ ഗുരുവായൂരിലെ മേൽശാന്തിമാരൊക്കെയായിരുന്നു. അവരുടെ വീട്ടിൽ എന്തായാലും എതിർപ്പുണ്ടാകും. എന്നാൽ കാലക്രമണേ എന്റെ വിസമ്മതം മാറി.
അങ്ങനെ വിവാഹിതരാകാനും അഭിനയം നിറുത്താനും തീരുമാനിച്ചു. പുള്ളി സ്വന്തം നാടായ കുന്നംകുളത്ത് പ്രാക്ടീസ് തുടങ്ങി. ആദ്യത്തെ എതിർപ്പൊക്കെ മോൻ ജനിച്ചതോടെ മാറി. അവിടെ ആയുർവേദ ഫാക്ടറി ഉണ്ടായിരുന്നു. പതിയെ ഞാൻ അതെല്ലാം പഠിച്ചു, നല്ലൊരു കുടുംബ ജീവിതമാണ് ദൈവം തന്നത്. അത് നഷ്ടപ്പെടുത്താൻ ആഗ്രഹിച്ചില്ല.
സിനിമയിൽ നിന്ന് അങ്ങനെ പിന്മാറി. പക്ഷേ സിനിമ വീണ്ടും വിളിച്ചു. വേണ്ടെന്ന് പറയാൻ ഒട്ടും മടിച്ചില്ല. ഡോക്ടർക്ക് അസുഖം വന്നപ്പോഴാണ് ഞങ്ങൾ തിരുവനന്തപുരത്ത് താമസമാക്കിയത്. അദ്ദേഹത്തിന്റെ സൗഹൃദങ്ങളൊക്കെ ഇവിടെയായിരുന്നു. അങ്ങനെ ഇവിടെ പ്രാക്ടീസ് തുടങ്ങി. കുടുംബത്തിൽ നിന്നുള്ള എതിർപ്പൊക്കെ ചങ്കൂറ്റത്തോടെ നേരിട്ടയാളാണ്. അവരുടെ ആചാരപ്രകാരം മരണാനന്തരം മകൻ കർമ്മം ചെയ്യണമെങ്കിൽ അമ്മയും നമ്പൂതിരിയാകണം. അങ്ങനെ എന്നെയും നമ്പൂതിരിയാക്കി. അതിൽ കുറേ എതിർപ്പുയർന്നെങ്കിലും അദ്ദേഹം ധൈര്യത്തോടെ നിന്നു. വലിയൊരു ഭക്തനായിരുന്നു”.
പ്രതികരിക്കാൻ ഇവിടെ എഴുതുക