ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷ ബാധിത പ്രദേശത്തേക്കെത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഡല്‍ഹിയില്‍ കലാപം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം സ്ഥലവാസികളുമായി സംസാരിക്കുകയും ചെയ്തു. മൗജ്പുര്, സീലംപുര്‍, ജഫ്റാബാദ് എന്നീ കലാപ ബാധിത പ്രദേശങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. അജിത് ഡോവലിനെ കണ്ട ജനങ്ങള്‍ കലാപ സമയത്ത് തങ്ങള്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ അദ്ദേഹത്തോട് വിവരിച്ചു. തങ്ങള്‍ ആക്രമിക്കപ്പെടുമ്ബോള്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണ് ഉണ്ടായതെന്നും ജനങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു. തുടര്‍ന്ന് സ്ഥിതിഗതികള്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്ന് അജിത് ഡോവല്‍ പ്രസ്താവിച്ചു.
കലാപം വിലയിരുത്തുന്നതിനായി അദ്ദേഹം സ്ഥലത്തെ മുസ്ലിം നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തി. ഡല്‍ഹിയിലെ കലാപം വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ മൂന്ന് തവണ യോഗം വിളിച്ചിരുന്നു. യോഗത്തിന് ശേഷമാണ് ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനായി അജിത് ഡോവലിനെ അങ്ങോട്ട് അയക്കാന്‍ ആഭ്യന്തര മന്ത്രി തീരുമാനിച്ചത്. തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ അജിത് ഡോവല്‍ ഡല്‍ഹിയിലേക്ക് എത്തി.
ഇന്നലെ പുലര്‍ച്ചെ മുതല്‍ ഡല്‍ഹിയിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളിലും അജിത് ഡോവല്‍ യാത്രകള്‍ നടത്തി. ഡോവലിന്റെ സന്ദര്‍ശനത്തിന് ശേഷമാണ് ഈ പ്രദേശങ്ങളില്‍ എല്ലാം കേന്ദ്ര സേനയെ വിന്യസിക്കാനും അത് ഡല്‍ഹിയില്‍ എവിടെയൊക്കെ വേണമെന്നുമുള്ള തീരുമാനങ്ങള്‍ വന്നത്. തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ കേന്ദ്ര സേന സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് എത്തിയിട്ടുണ്ട്. നിലവില്‍ അക്രമങ്ങള്‍ ഏതാണ്ട് അവസാനിച്ച മട്ടാണ്. തുടര്‍ന്ന് ഉച്ചക്ക് ശേഷം അജിത് ഡോവല്‍ വീണ്ടും കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി
പ്രതികരിക്കാൻ ഇവിടെ എഴുതുക