കോഴിക്കോട്: കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥി ജസ്പ്രീത് സിംഗിന്റെ ആത്മഹത്യക്ക് ഉത്തരവാദികള്‍ പ്രിന്‍സിപ്പലും രണ്ട് അധ്യാപകരുമാണെന്ന് കുടുംബം. പൊലിസിന് നല്കിയ മൊഴിയിലാണ് കുടുംബത്തിന്റെ ആരോപണം. 75 ശതമാനം ഹാജര്‍ വേണ്ടിടത്ത് ജസ്പ്രീത് സിങ്ങിനുണ്ടായിരുന്നത് 68 ശതമാനം മാത്രം. ഇതിനുള്ള കാരണമായി കുടുംബം നല്കിയ വിശദീകരണം ഇങ്ങനെയാണ്. ഡിസംബറില്‍ അടുത്ത ബന്ധു മരിച്ചതിനെ തുടര്‍ന്ന് കുടുംബം ഒന്നടങ്കം പഞ്ചാബിലേയ്ക്ക് പോയി. പൗരത്വ നിയമ പ്രതിഷേധം ശക്തമായതിനാല്‍ പ്രതീക്ഷിച്ച സമയം തിരിച്ചു പോരാനായില്ല.
ഇക്കാര്യം പ്രിന്‍സിപ്പള്‍ അടക്കമുള്ളവരോട് നേരിട്ട് പോയി പറഞ്ഞെങ്കിലും മകനെയും തന്നെയും അപമാനിച്ചു. ഇതാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്ന് ജസ്പ്രീത് സിങ്ങിന്റെ പിതാവ് മന്‍മോഹന്‍സിങ് മൊഴി നല്കി. കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ സാഹചര്യത്തില്‍ ഒരു തവണ കൂടി കുടുംബത്തില്‍ നിന്ന് മൊഴിയെടുക്കും. കാലിക്കറ്റ് സര്‍വകലാശാല അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. കോളജിലെത്തിയ പൊലിസ്, ഹാജര്‍ പട്ടിക പരിശോധിച്ചു. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, ഓഫിസ് ജീവനക്കാര്‍ എന്നിവരില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു. കാലിക്കറ്റ് സര്‍വകലാശാലയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെയാണ് ജസ്പ്രീത് സിംഗിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ്സെടുത്തിട്ടുള്ളത്. കുടുംബത്തിന്റെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്തും. തിങ്കളാഴ്ച സര്‍വ്വകലാശാല അധികൃതരും കോളേജിലെത്തും. സംഭവത്തെ കുറിച്ചന്വേഷിക്കാന്‍ മാനേജ്മെന്റ് നിയോഗിച്ച സമിതിയും അധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക