കോവിഡ് 19 എന്ന കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് ഉള്ള അന്തരീക്ഷത്തില്‍ മാത്രമേ നിലനില്‍ക്കൂ എന്ന മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വാദത്തിനെതിരെ ഡോക്ടറും വൈദ്യശാസ്ത്ര അദ്ധ്യാപികയുമായ ഷിംന അസീസ്. മുന്‍ ഡി.ജി.പി ഇട്ടിരിക്കുന്ന പോസ്റ്റ് തെറ്റാണെന്നും അത് തെറ്റിധാരണ പകര്ത്തുന്നതാണെന്നും ഡോക്ടര്‍ ഷിംന അസീസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
പേരിനുമുന്പില് ‘ഡോക്ടര്‍’ എന്നുള്ളവര്‍ എല്ലാം മെഡിക്കല്‍ ഡോക്ടര്‍മാരാണെന്ന ധാരണ തെറ്റാണെന്നും ‘ആറ്റുകാല്‍ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക് കച്ചവടത്തിനോ ഗോവക്ക് പിക്നിക്കിനോ പോയതാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്’ എന്നും ഷിംന പറഞ്ഞുവയ്ക്കുന്നു. കൊറോണ രോഗബാധ പകരാന്‍ ആറ്റുകാല്‍ പൊങ്കാല കാരണമായേക്കാം എന്ന വാദം തെറ്റാണെന്ന് പറഞ്ഞുകൊണ്ട് സെന്‍കുമാര്‍ അടുത്തിടെ രംഗത്തെത്തിയത് വിവാദത്തിന് ഇടയാക്കിയിരുന്നു.
ഡോക്ടര്‍ ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
‘പേരിന് മുന്നില്‍ ‘Dr.’ എന്ന് വെക്കുന്നവരെല്ലാം മെഡിക്കല്‍ ഡോക്ടര്‍ ആണെന്ന ധാരണ ശരിയല്ലെന്ന് സെന്‍കുമാറിന്റെയും രജത്കുമാറിന്റെയുമൊക്കെ ഫാന്‍സ് മനസ്സിലാക്കിയാല്‍ വലിയ ഉപകാരമായിരുന്നു.
Ex-dgp ഇട്ടിരിക്കുന്ന പോസ്റ്റ് തെറ്റാണ്. ഇപ്പോള്‍ ലോകമെമ്ബാടും പരന്നു കൊണ്ടിരിക്കുന്ന COVID 19 എന്നയിനം കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ല എന്നതിന് തെളിവുകളില്ല. അങ്ങനെയെങ്കില്‍ കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്ഥയുള്ള സിംഗപ്പൂരില്‍ കൊറോണ കേസ് വരില്ലായിരുന്നു. കേരളത്തില്‍ മൂന്ന് പോസിറ്റീവ് കേസുകള്‍ വന്നത് ഏത് വകയിലാണാവോ? ഇവിടെ മഞ്ഞുകാലമോ മറ്റോ ആണോ?
ഒരു ചോദ്യം കൂടി, മനുഷ്യന്റെ ശരീരത്തിലെ സ്വാഭാവിക താപനില ഏകദേശം 37.2 ഡിഗ്രി സെല്‍ഷ്യസാണ്. ഈ ലോജിക് വെച്ച് നോക്കിയാല്‍ ശരീരത്തിനകത്ത് കൊറോണ കയറിക്കൂടി രോഗമുണ്ടാക്കുന്നത് എങ്ങനെയാണാവോ?
ഈ രോഗം താരതമ്യേന പുതിയതാണ്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നുണ്ട് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്.
ആറ്റുകാല്‍ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക് കച്ചവടത്തിനോ ഗോവക്ക് പിക്നിക്കിനോ പോയതാണോ എന്ന് നോക്കിയല്ല കൊറോണ പകരുന്നത്. ആളുകള്‍ ഒന്നിച്ച് കൂടുന്നയിടങ്ങള്‍ പരമാവധി ഒഴിവാക്കണം. അഥവാ ഒരുമിച്ച് കൂടുന്നെങ്കില്‍ മാസ്ക് ഉപയോഗിക്കണം. കൈ വൃത്തികേടായെന്ന് തോന്നിയാല്‍ കൈ സോപ്പിട്ട് പതപ്പിച്ച് കഴുകണം. ഇടക്കിടെ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. കഴിയുമെങ്കില്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കണം.
തലച്ചോറില്‍ ചാണകം കയറിയാല്‍ എന്തിലും കേറി അഭിപ്രായം പറയാമെന്ന് കരുതരുത്. മനുഷ്യന്റെ ജീവനെക്കൊണ്ട് മതവും രാഷ്ട്രീയവും തെളിയിക്കാന്‍ നടക്കുകയുമരുത്.
വിശ്വാസത്തിനപ്പുറമാണ് വിവേകം. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ പറ്റൂ…
ആളെക്കൊല്ലികളാകരുത്. ആരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക