ന്യൂഡൽഹി: “കൊറോണ വെെറസിനെ കുറിച്ച് ഭയപ്പെടേണ്ടതില്ല. ആരോഗ്യമുള്ള വ്യക്തിയെ സംബന്ധിച്ചിടത്തോളം ചികിത്സ വളരെ സുഗമമാണ്”. ഡൽഹിയിൽ കൊറോണ ബാധിച്ച് ഭേദം പ്രാപിച്ച 65കാരനായ രോഹിത്ത് ദത്ത എന്ന ബിസിനസുകാരന്റെ പ്രതികരണമാണിത്. ചികിത്സയിലായിരുന്നപ്പോഴും കേന്ദ്ര ആരോഗ്യമന്ത്രി തന്നെ വിളിച്ച് വിവരം അന്വേഷിച്ചിരുന്നതായും ആശുപത്രിയിലെ സൗകര്യങ്ങൾ മികച്ചതായിരുന്നെന്നും അദ്ദേഹം പറയുന്നു.
“അവിശ്വസനീയമാണ്. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് ഒരു സർക്കാർ ആശുപത്രിയിലെ വാർഡായിരുന്നെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഒരു ആഡംബര ഹോട്ടലിനപ്പുറമായിരുന്നു അവിടുത്തെ സൗകര്യം. ദിവസം രണ്ട് നേരം കൃത്യമായി ക്ലീൻ ചെയ്യുകയും ഉദ്യോഗസ്ഥരടക്കം മികച്ച രീതിയിൽ ശുചിത്വം പാലിച്ചിരുന്നു.
ആശുപത്രിയിൽ കിടക്കുമ്പോഴും ഫോൺ ഉപയോഗിക്കാനുള്ള സൗകര്യവും അനുവദിച്ചിരുന്നു. കുടുംബവുമായി വീഡിയോകോളിലൂടെ സംസാരിച്ചു. നെറ്റ്ഫ്ലിക്സ് വീഡിയോകൾ കാണുകയും ചെയ്തിരുന്നു. 14 ദിവസം ആശുപത്രിയിൽ കഴിഞ്ഞപ്പോഴും ഒറ്റപ്പെടൽ തോന്നിയതേയില്ല. മയൂർ വിഹാനിലെ സ്വന്തം വീട്ടിലാണിപ്പോൾ രോഹിത്ത്. 14 ദിവസം ഹോം ക്വാറന്റീൻ തുടരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടയിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനുമായി ഫോണിൽ സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അന്ന് ഹോളി സമയമായിരുന്നു. എനിക്ക് ഹോളി ആശംസകൾ അറിയിച്ചു. എങ്ങനെയുണ്ട് അസുഖമെന്ന് തിരക്കി. ആശുപത്രി ഭക്ഷണത്തെ കുറിച്ചും അവിടുത്തെ സൗകര്യങ്ങളെ കുറിച്ചും അന്വേഷിച്ചു.
കൊറോണ ബാധിതരുടെ അവസ്ഥകൾ താനും പ്രധാനമന്ത്രിയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഒരു സാധാരണക്കാരനാണ്. രാജ്യത്തെ ആരോഗ്യമന്ത്രിയാണ് എന്നെ വിളിക്കുന്നത്. ഞാൻ അത്ഭുതപ്പെട്ടു-രോഹിത്ത് പറഞ്ഞു.
രണ്ട് നിലകളിലായുള്ള ഐസൊലേഷൻ വാർഡിൽ തനിക്ക് അനുവദിച്ച ഒറ്റമുറിയിൽ യോഗയും,വായനയും നടത്തിയിരുന്നതായി അദ്ദേഹം പറയുന്നു. ആശുപത്രി ജീവനക്കാരും നന്നായി സഹായിച്ചു. കൊറോണയ്ക്കായി നടത്തിയ ആദ്യ ടെസ്റ്റിൽ പോസിറ്റീഫ് ഫലം കണ്ടപ്പോൾ ഞാൻ ഭയപ്പെട്ടിരുന്നു. ഇതൊരു പുതിയ രോഗമായതിനാൽ തന്നെ ഞാൻ മരിക്കുമെന്ന് കരുതി.
എന്നാൽ ഡോക്ടർമാർ വന്ന് പരിശോധിച്ചപ്പോൾ നേരിയ ചുമയും പനിയും മാത്രമേയുള്ളൂ വെന്നും വേഗം സുഖം പ്രാപിക്കുമെന്നും പറഞ്ഞു. ഞാൻ നേഴ്സുമാരോടും ഡോക്ടർമാരോടും നന്ദി അറിയിച്ചു. കാരണം അവർക്കുപോലും എന്റെ ഈ രോഗം കാരണം ജീവൻ അപകടത്തിലായേക്കാം. പക്ഷെ അവർ എന്നോട് പറഞ്ഞു. ഞങ്ങളുടെ കടമയാണിതെന്നും ഇത് ഞങ്ങൾ തിരഞ്ഞെടുത്ത തൊഴിലാണെന്നുമായിരുന്നു.
കമ്പനിയുടെ ആവശ്യത്തിനായി ഫെബ്രുവരി പകുതിയോടെ ഇറ്റലിയിലേക്ക് പോയതാണ് ദത്ത. യാത്ര ചെയ്യുന്ന സമയത്ത് അവിടെ കൊറോണ വെെറസിനെ കുറിച്ച് ഒരു വാർത്തകളുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഡൽഹിയിൽ തിരിച്ചെത്തി തൊട്ടടുത്ത ദിവസം പനി ബാധിച്ചു.
തുടർന്നു ഡോക്ടറെ കണ്ടു മരുന്നു വാങ്ങി. എന്നാൽ മരുന്നു കഴിച്ചിട്ടും പനി കുറയാതെ വന്നതോടെ വിശദപരിശോധന നടത്തണമെന്നു നിർദേശം. യാത്ര ചെയ്തിരുന്ന സാഹചര്യത്തിലാണ് ഈ നിർദേശം നൽകിയത്. കുടുംബത്തിലുണ്ടായിരുന്ന ബാക്കി ഏഴ് പേരെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക