കാസര്‍കോട്: ഗള്‍ഫില്‍ നിന്നെത്തിയ കാസര്‍കോടു സ്വദേശിയുടെ കൊവിഡ് സ്ഥിരീകരണത്തോടെ കടുത്ത ഭീതിയിലാണ് കാസര്‍കോട്ടുകാര്‍.
ഇവിടെ ഇന്നുമാത്രം അഞ്ചുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിലൊരാള്‍ ഈ മാസം 11ന് പുലര്‍ച്ചെ രണ്ടരയ്ക്ക് ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസില്‍ രാവിലെ 7.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. 11ന് കോഴിക്കോട് താമസിച്ച അദ്ദേഹം 12ന് മാവേലി എക്സ്പ്രസില്‍ എസ് 9 കമ്ബാര്‍ട്ട്മെന്റില്‍ കാസര്‍കോട്ടെത്തി. തുടര്‍ന്ന് കല്യാണ ചടങ്ങില്‍ സംബന്ധിച്ചു. നിരവധി ആളുകളുമായി അടുത്ത് സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നുമായും മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീനുമായും അടുത്ത് ഇടപെട്ടു. ഇതേത്തുടര്‍ന്ന് ഇവര്‍ സ്വയം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
നഗരപ്രദേശത്തുള്ള ഇയാള്‍ എല്ലാവരുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. 17-ാം തിയ്യതിയാണ് ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയത്. കാസര്‍കോട്ടെ ആദ്യ കൊവിഡ്-19 സ്ഥിരീകരിച്ചതും ദുബായില്‍ നിന്നെത്തിയ ആള്‍ക്കാണ്. നൈഫില്‍ നിന്നെത്തിയ മൂന്നാമതൊരാള്‍ കൂടി നിരീക്ഷണത്തിലാണെന്നും കൊവിഡ്- 19 സാധ്യതയുണ്ടെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു. ഇനിയും സാധ്യതയുള്ളതിനാല്‍ ദുബായ് നൈഫില്‍ നിന്നെത്തിയ എല്ലാവരും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ഗള്‍ഫില്‍, പ്രത്യേകിച്ച് ദുബായില്‍ ഏറെ പ്രവാസികളുള്ള നാടാണ് കാസര്‍കോട്. അതുകൊണ്ട് ജാഗ്രത ശക്തമാക്കണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. നിരവധി പേര് ഇതിനകം വന്നും പോയുമിരുന്നു. എന്നാല്‍ പലരും 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞില്ല. കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്ബാശ്ശേരി വിമാനത്താവളങ്ങളില്‍ എത്തിയവര്‍ക്ക് നിരീക്ഷണത്തിനുള്ള നിര്‍ദേശം ലഭിച്ചിരുന്നെങ്കിലും മംഗളൂരു വഴിയെത്തിയവര്‍ക്ക് യാതൊരു പരിശോധനയോ നിര്‍ദേശങ്ങളോ ആദ്യ ഘട്ടത്തില്‍ നല്‍കിയിരുന്നില്ല.
37 പേരുടെ പരിശോധനാഫലം കാസര്‍കോട് ഇനിയും ലഭിക്കാനുണ്ട്. ഇവിടെ ക്ലബുകളെല്ലാം അടച്ചിടണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
മംഗളൂരു വഴിയെത്തിയവരുടെ വിവരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ലഭിച്ചിട്ടില്ല. കാര്യമായ നിര്‍ദേശം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇവരെല്ലാം എല്ലാ പരിപാടികളിലും സംബന്ധിക്കുകയും പുറത്തിറങ്ങി നടക്കുകയും ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക