മോസ്കോ :14.5 കോടി ജനസംഖ്യയുള്ള റഷ്യയിൽ ഒരാൾ പോലും കൊറോണ വൈറസ് ബാധ മൂലം മരിച്ചിട്ടില്ലെന്നാണ് അധികൃതരുടെ കണക്ക്. ആകെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 367പേർക്ക്. വലുപ്പം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ രാജ്യവും ജനസംഖ്യ കൊണ്ട് ലോകത്ത് ഒൻപതാമതുമാണ് റഷ്യ.ലോകത്തിലെ ഏറ്റവും നീളം കൂടിയ രാജ്യാന്തര അതിർത്തിയാണ് ചൈനയുമായി റഷ്യ പങ്കിടുന്ന 4,209 കിലോമീറ്റര്‍.
ഉത്തര കൊറിയയും റഷ്യയും ഒഴികെ ചൈനയുമായി അതിർത്തി പങ്കിടുന്ന ഭൂരിഭാഗം രാജ്യങ്ങളും കോവിഡ്–19 മൂലമുള്ള മരണങ്ങൾ പിടിച്ചുകെട്ടാൻ പെടാപ്പാട് പെടുമ്പോഴാണ് കോവിഡ് 19 മൂലമുള്ള ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന അവകാശവാദവുമായി റഷ്യ രംഗത്തെത്തുന്നത്.
ചൈനയിൽനിന്ന് ഏറെയകലെ സ്ഥിതി ചെയ്യുന്ന ഇറ്റലിയിൽ കോവിഡ്–19 മൂലം മരിച്ചത് 5,476 പേരാണ്. വ്ളാഡിമിര്‍ പുടിന്റേത് വീരവാദം മാത്രമാണെന്നും കണക്കുകളിൽ വാസ്തവമില്ലെന്നും ആരോപിച്ച് റഷ്യയിലെ സർക്കാർ വിരുദ്ധ ചേരിയിലുള്ള ഡോ. അനസ്താസ്യ വസല്യേവ രംഗത്തു വന്നതോടെ കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രാജ്യാന്തര മാധ്യമങ്ങളും രംഗത്തെത്തി.
കോവിഡ്–19 മൂലമുള്ള മരണങ്ങൾ ന്യൂമോണിയയുടെ കണക്കിൽ എഴുതി തള്ളാനാണ് ശ്രമമെന്നും അനസ്താസ്യ വസല്യേവ ആരോപിക്കുന്നു.റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുനുസരിച്ച് ഒന്നര ലക്ഷത്തിലേറെ കോവിഡ്–19 ടെസ്റ്റുകളാണ് റഷ്യയിൽ ഇതുവരെ നടന്നത്. ദക്ഷിണ കൊറിയയിലും ചൈനയിലും ഇറ്റലിയിലും മാത്രമാണ് ഇതിലും കൂടുതൽ കോവിഡ്–19 ടെസ്റ്റുകൾ നടന്നിട്ടുള്ളത്.
കഴിഞ്ഞ ദിവസം പുറത്തു വിട്ട കണക്കനുസരിച്ച് യുകെയിൽ നടന്ന 72,657 ടെസ്റ്റുകളിൽ 5,683 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. നോർവെയിൽ 44,000 ടെസ്റ്റുകളിൽ 2,377 എണ്ണം കോവിഡ്–19 സ്ഥിരീകരിച്ചു. എന്നാൽ റഷ്യയിൽ നടന്ന ടെസ്റ്റുകളിൽ കോവിഡ്–19 സ്ഥിരീകരിച്ച കേസുകളുടെ ശതമാനം വെറും 0.21 മാത്രമാണ്.
ഈ കണക്കുകൾ അസാധാരണങ്ങളിൽ അസാധാരണമാണെന്നും റഷ്യൻ സർക്കാരിന്റെ അവകാശവാദങ്ങളെ കാര്യമായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബ്രിട്ടനിലെ ഈസ്റ്റ് ആംഗ്ലിയ സർവകാലശാലയിലെ പ്രഫസർ പോൾ ഹണ്ടർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക