പയ്യന്നൂർ ∙ മെഡിക്കൽ ഷോപ്പിലേക്ക് പോകുന്നവരുടെ എണ്ണം കണ്ട് അന്തംവിട്ടുനിൽപ്പാണു പൊലീസ്. ദേശീയപാതയിൽ പെരുമ്പ, എടാട്ട് എന്നിവിടങ്ങളിൽ വാഹന പരിശോധന നടത്തുന്ന പൊലീസുകാരുടെ മുൻപിലൂടെ വാഹനങ്ങളിൽ പോകുന്നവരിൽ ഭൂരിഭാഗവും ‘മരുന്ന് വാങ്ങാൻ’ പോകുന്നവരാണ്.
ഇടതടവില്ലാതെ ഇരുചക്ര വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും കടന്നു വരുമ്പോൾ അവയെ തിരിച്ചയക്കാൻ പൊലീസ് ശ്രമം നടത്തുന്നുണ്ടെങ്കിലും മരുന്ന് വാങ്ങാനുള്ള കുറിപ്പു കാണിക്കുമ്പോൾ മറുത്തൊന്നും പറയാനാവാത്ത സ്ഥിതിയിലാണു പൊലീസുകാർ.
സംശയം തോന്നി ചിലരെ പിന്തുടർന്നെങ്കിലും അവർ മരുന്നു വാങ്ങുന്നതു കണ്ടു തിരിച്ചു പോന്നു. പയ്യന്നൂരിലെ മെഡിക്കൽ സ്റ്റോറുള്ള സഹകരണ സ്ഥാപനങ്ങളെല്ലാം ഹോം ഡെലിവറി നടത്തുന്നുണ്ടെങ്കിലും അതിനെ ആശ്രയിക്കാൻ ജനങ്ങൾ തയാറാവുന്നില്ല.
സർവീസ് സഹകരണ ബാങ്ക് റൂറൽ ബാങ്ക്, വെള്ളൂർ സർവീസ് സഹകരണ ബാങ്ക് എന്നിവയെല്ലാം മരുന്നുകൾ ഹോം ഡെലിവറി നടത്തുന്നുണ്ട്. എന്നിട്ടും ജനങ്ങൾ കൂട്ടത്തോടെ മരുന്നിന്റെ പേരിൽ ഇരുചക്ര വാഹനങ്ങളിൽ ടൗണിൽ എത്തുകയാണ്.
സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ എണ്ണവും പെരുകുന്നുണ്ട്. ഗ്രാമങ്ങളിൽ പലചരക്ക് കടകളും പച്ചക്കറി കടകളും തുറന്നിട്ടുണ്ടെങ്കിലും പലരും ടൗണിൽ തന്നെ പോകാൻ നിർബന്ധം പിടിക്കുകയാണ്. രാവിലെ കടകൾ തുറക്കുമ്പോൾ തന്നെ വലിയ ജനക്കൂട്ടമാണ്. എല്ലാ ഭാഗങ്ങളിലും പൊലീസിന്റെ സജീവ സാന്നിധ്യമുണ്ടെങ്കിലും അവശ്യ സാധനങ്ങൾ വാങ്ങാനെന്നു പറഞ്ഞു വരുന്ന ജനങ്ങളെ തടയാൻ പൊലീസ് പ്രയാസപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക