രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 21000 കടന്നു. 680 ലധികം പേര് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 49 പേര് മരിച്ചെന്നും 1486 പേർക്ക് രോഗ സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറുകൾക്ക് ആഭ്യന്തരമന്ത്രാലയം കത്തയച്ചിട്ടുണ്ട്. പരിശോധന കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത് കോവിഡ് പ്രതിരോധ പ്രവ൪ത്തനങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.
രാജസ്ഥാനിലെ ജയ്പൂരിൽ 55 വയസുകാരിയും ആസാദ് പൂർ മണ്ടിയിലെ കച്ചവടക്കാരനും ഇന്നലെ കോവിഡ് മൂലം മരിച്ചു. രാജസ്ഥാനിൽ 152 പേ൪ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ മരണം 27ഉം രോഗബാധിതര്‍ 1888ഉം ആണ്. ഡൽഹിയിലെ രോഗബാധിതർ 2248 ഉം മരണം 48 ഉം ആണ്. ഉത്തര്‍പ്രദേശിൽ രോഗബാധിതർ 1442 ആയി. ജമ്മുകശ്മീരിൽ 27 പേര്‍ക്കും ഒഡീഷയിൽ ഒരാൾക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. വ്യോമയാന മന്ത്രാലയത്തിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 5600 കടന്നു. മരണ സംഖ്യ 269 ആയി. 468 പേർക്കാണ് മഹാരാഷ്ട്രയിൽ പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 18 മരണവും റിപ്പോർട്ട് ചെയ്തു. മുംബൈയിൽ മാത്രം പത്ത് പേർ മരിച്ചു. 789 പേർക്ക് രോഗം ഭേദമായി. ധാരാവിയിൽ 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 189 ആയി.
ചേരിയിൽ കോവിഡ് പരിശോധന നടത്തുന്ന 80 ശതമാനം പേരിലും രോഗം കണ്ടെത്തുന്നുവെന്നാണ് റിപ്പോർട്ട്. ചേരിയിലെ മൊത്തം മരണസംഖ്യ 12 ആണ്. ഇവിടെ കേന്ദ്ര സർക്കാരിന്റെ പ്രത്യേക ആരോഗ്യസംഘം പര്യടനം നടത്തുന്നുണ്ട്. പൂനയിൽ നിന്ന് 2 കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. മുംബൈയിലും പൂനെയിലും ലോക്ക്ഡൗൺ കർശനമാക്കി. മുംബൈ ഭാട്ടിയ ആശുപത്രിയിൽ ഒരു ഡോക്ടറടക്കം ആറ് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ഗുജറാത്തിൽ പുതിയതായി 13 മരണങ്ങളും 135 കേസുകളും ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 103 ആയി. 2407 കേസുകളാണ് നിലവിലുള്ളത്. മധ്യപ്രദേശിൽ ഭോപ്പാലിലും ഇൻഡോറിലും ആണ് ഏറ്റവും കൂടുതൽ രോഗബാധ. 1587 രോഗികളാണ് ഇതുവരെ ഉള്ളത്. മരണസംഖ്യ 80 ആയി. പശ്ചിമബംഗാളിൽ 300 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 15 മരണവും സ്ഥിരീകരിച്ചു.
തമിഴ്നാട്ടില്‍ ഇന്നലെ 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1629 ആണ് രോഗബാധിതരുടെ എണ്ണം. ഇതില്‍ 662 പേര്‍ക്ക് രോഗം ഭേദമായി. ചെന്നൈയില്‍ നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം കണ്ടെത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിയ്ക്കുന്ന ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. രോഗം ബാധിയ്ക്കുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിയ്ക്കും. 18 ആണ് സംസ്ഥാനത്തെ മരണസംഖ്യ.
ആന്ധ്രപ്രദേശില്‍ ഇതുവരെ 24 പേരാണ് മരിച്ചത്. മൂന്ന് ദിവസത്തിനിടെ മരിച്ചത്, ഏഴു പേര്. ഇന്നലെ 56 പേര്‍ക്ക് കൂടി, രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 813 ആയി. കര്‍നൂലില്‍ മാത്രം ഇതുവരെ 203 പേര്‍ക്ക് രോഗം കണ്ടെത്തി. കൃഷ്ണ, ഗുണ്ടൂര്‍ ജില്ലകളിലും രോഗികളുടെ എണ്ണം വര്‍ധിയ്ക്കുന്നുണ്ട്. 120 പേര് ആശുപത്രി വിട്ടു. ഒരു മരണം കൂടി റിപ്പോര്‍ട്ടു ചെയ്തതോടെ, തെലങ്കാനയിലെ മരണസംഖ്യ 24 ആയി. ഇന്നലെ 15 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 943 ആണ് രോഗബാധിതരുടെ എണ്ണം. ഹൈദരബാദിലാണ് കൂടുതല്‍ രോഗികള്‍ ഉള്ളത്. 513 പേര്. ചികിത്സയിലുണ്ടായിരുന്ന 194 പേര് ആശുപത്രി വിട്ടു.
കര്‍ണാടകയില്‍ ഒന്‍പത് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതര്‍ 427 ആയി. സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 17 ആണ്. 129 പേര്‍ക്ക് രോഗം ഭേദമായി. ഏഴുപേര്‍ക്ക് രോഗം ബാധിച്ച പുതുച്ചേരിയില്‍ മൂന്നു പേരാണ് ചികിത്സയില്‍ ഉളളത്.
രാജ്യത്താകമാനം രോഗവിമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത അതിവേഗ പരിശോധന കിറ്റുകൾക്ക് ഗുണമേന്മയില്ലെന്ന് കണ്ടെത്തിയത് തിരിച്ചടിയായിരിക്കുകയാണ്. ഹരിയാന പുതിയ കിറ്റുകൾക്കായി ദക്ഷിണ കൊറിയയെ സമീപിച്ചിരിക്കുകയാണ്. കിറ്റുകൾ ലഭ്യമാക്കുന്നതിൽ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാന൪ജിയും കുറ്റപ്പെടുത്തി.
അതിവേഗ പരിശോധന കിറ്റുകളുടെ ഉപയോഗത്തിന് പുതിയ പ്രോട്ടോക്കോൾ ഐസിഎംആർ പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ആരോഗ്യ പ്രവ൪ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സുരക്ഷക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോഡൽ ഓഫീസര്‍മാരെ നിയമിക്കണമെന്നും കത്തിലാവശ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക