വാഷിങ്ടൻ : കോവിഡ് രോഗിയുടെ ശരീരത്തിലേക്ക് അണുനാശിനി കുത്തിവച്ചു വൈറസിനെ തുരത്താൻ സാധിക്കുമോയെന്നു പരിശോധിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
കൊറോണയെ പ്രതിരോധിക്കുന്നതിനായി ശരീരത്തിലേക്ക് അൾട്രാ വയലറ്റ് രശ്മികൾ (യുവി രശ്മി) കടത്തിവിടണമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. എന്നാൽ യുഎസ് പ്രസിഡന്റിന്റെ രണ്ട് നിരീക്ഷണങ്ങൾക്കെതിരെയും നിശിതമായ വിമർശനമാണ് ആരോഗ്യ വിദഗ്ധരുടെ ഭാഗത്തുനിന്നും ഉയരുന്നത്.
വ്യാഴാഴ്ച വൈറ്റ് ഹൗസിലെ കൊറോണ വൈറസ് ടാസ്ക് ഫോഴ്സ് വാർത്താ സമ്മേളനത്തിൽ യുഎസ് സർക്കാരിന്റെ ഗവേഷണ ഫലങ്ങൾ അവതരിപ്പിച്ചിരുന്നു. സൂര്യപ്രകാശവും ചൂടും കാരണം കൊറോണ വൈറസിന്റെ ശക്തി വേഗത്തിൽ ക്ഷയിക്കുമെന്ന് യുഎസ് സർക്കാർ റിപ്പോർട്ടിൽ പരാമർശമുണ്ടായി.
അണുനാശിനി ഉമിനീരിലെയും ശ്വാസകോശ ദ്രവങ്ങളിലെയും വൈറസിനെ അഞ്ച് മിനിറ്റിൽ ഇല്ലാതാക്കും. ഐസോപ്രോപിൽ ആൽക്കഹോളിനു വൈറസിനെ അതിവേഗം നശിപ്പിക്കാൻ സാധിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
യുഎസ് ഹോം ലാൻഡ് സെക്യൂരിറ്റി സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടറേറ്റ് തലവൻ വില്യം ബ്രയാനാണ് വാർത്താ സമ്മേളനത്തിൽ കണ്ടെത്തലുകൾ അവതരിപ്പിച്ചത്. ഈ വിഷയങ്ങളിൽ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്നീട് വ്യക്തമാക്കി.
യുവി രശ്മികളെയോ ശക്തമായ പ്രകാശത്തെയോ ശരീരത്തിലേക്കു കടത്തിവിടുന്നതായി കരുതുക. അങ്ങനെയൊന്ന് ഇതുവരെ ചെയ്തിട്ടില്ലെന്നാണു നിങ്ങൾ പറഞ്ഞത്. എന്നാൽ നിങ്ങൾ അതു പരീക്ഷിക്കാൻ പോകുകയാണ്– വൈറ്റ് ഹൗസ് കൊറോണ വൈറസ് റെസ്പോൺസ് കോർഡിനേറ്റർ ഡോ. ഡെബോറാ ബിർക്സിനോടു ട്രംപ് നിർദേശിച്ചു.
തൊലിയിലൂടെയോ മറ്റേതെങ്കിലും രീതിയിലൂടെയോ ആണു പ്രകാശം കടത്തിവിടേണ്ടത്. അതും നിങ്ങൾ പരീക്ഷിക്കാമെന്നാണു പറഞ്ഞതെന്നു തോന്നുന്നു. അണുനാശിനികളിലൂടെ മിനിറ്റുകൊണ്ട് വൈറസ് ഇല്ലാതാകും.
അതുപോലെ എന്തെങ്കിലും ചെയ്യാൻ വഴിയുണ്ടോ, അകത്തേക്കു കുത്തിവച്ച് പൂർണമായ ശുദ്ധീകരണം നടത്താൻ?. അങ്ങനെയുള്ള വഴികൾ നോക്കുന്നതു നന്നായിരിക്കും. കൊറോണ വൈറസിനെതിരെ ചൂടും പ്രകാശവും ഉപയോഗിക്കുന്നതിനെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ?– ഡെബോറാ ബിർക്സിനോട് ട്രംപ് ചോദിച്ചു. അതിനെക്കുറിച്ചു പരിശോധിക്കുന്നതു നല്ലതാകുമെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.
എന്നാൽ യുഎസ് പ്രസിഡന്റിന്റെ ഇത്തരം ആശയങ്ങൾ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ഡോക്ടർമാർ പ്രതികരിക്കുന്നത്. ശുചീകരണത്തിനുള്ള വസ്തുക്കൾ ശരീരത്തിലേക്കു കടത്തുന്നത് ഉത്തരവാദിത്തമില്ലാത്തതും അപകടകരവുമാണെന്ന് യുഎസിലെ ഡോക്ടർ വിൻ ഗുപ്ത ഒരു മാധ്യമത്തോടു പ്രതികരിച്ചു.
ഒരു ഡോക്ടർ എന്ന നിലയിൽ ശ്വാസകോശത്തിലേക്ക് അണുനാശിനി കുത്തിവയ്ക്കുന്നതിനോ, ശരീരത്തിലേക്ക് അൾട്രാ വയലറ്റ് രശ്മികൾ കടത്തിവിടാനോ നിർദേശിക്കാൻ സാധിക്കില്ലെന്ന് വെസ്റ്റ് വെർജീനിയയിൽ ഡോക്ടറായ കാഷിഫ് മഹ്മൂദ് വ്യക്തമാക്കി.
ട്രംപിൽനിന്നും ആരോഗ്യ കാര്യങ്ങളിൽ ഉപദേശങ്ങള്‍ തേടരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക