രാജ്യത്ത് ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ ഗതാഗതം നാളെ മുതൽ വീണ്ടും ആരംഭിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അടക്കം നാട്ടിൽ എത്താൻ സഹായിക്കുന്നതാണ് ദീർഘദൂര ട്രെയിൻ സർവീസുകൾ. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഭാഗികമായി മാത്രം സർവീസ് ആരംഭിക്കുന്നത്.
ഡൽഹിയിൽ നിന്നും രാജ്യത്തെ പ്രധാന 15 നഗരങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ ട്രെയിനുകൾ ഉണ്ടാകുക. മുൻപ് ഉണ്ടായിരുന്ന നിരക്കുകൾ ആയിരിക്കില്ലെന്നും ട്രെയിനിൽ എസി കോച്ചുകൾ മാത്രമായിരിക്കും ഈ ഘട്ടത്തിൽ ഉണ്ടാകുക എന്നും റെയിൽവെ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
റെയിൽവെയുടെ അറിയിപ്പുകൾ ഇങ്ങനെ
- ഇന്ന് വൈകിട്ട് നാല് മണി മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
- ടിക്കറ്റുകൾ ഓൺലൈനായി ഐആർസിടിസി വഴി മാത്രം ( https://www.irctc.co.in/)
- രാജധാനി എക്സ്പ്രസിന് സമാനമായ നിരക്കായിരിക്കും ഈടാക്കുക
- തത്കാൽ ടിക്കറ്റുകൾ ഉണ്ടാകില്ല
- സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കില്ല
- പ്ലാറ്റ് ഫോം ടിക്കറ്റുകൾ ഉണ്ടാകില്ല
- എല്ലാ യാത്രക്കാരും മാസ്കുകൾ നിർബന്ധമായും ധരിക്കണം
- സ്റ്റേഷനുകളിൽ യാത്രക്ക് മുൻപ് പരിശോധന ഉണ്ടാകും
- രോഗലക്ഷണമുളളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല
- എസി കോച്ചുകൾ മാത്രമായിരിക്കും ഉണ്ടാകുക
- കൂടാതെ ലിമിറ്റഡ് സ്റ്റോപ്പുകളിലായിരിക്കും നിർത്തുക
മെയ് 12 മുതൽ ആദ്യഘട്ടത്തിൽ തിരികെയുളള യാത്ര ഉൾപ്പെടെ 30 സർവീസുകളാണ് നടത്തുക. ഡൽഹിയിൽനിന്ന് തിരുവനന്തപുരം, ദിബ്രുഗഡ്, അഗർത്തല, ഹൗറ, പാറ്റ്ന, ബിലാസ്പുർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, ബംഗളൂരു, ചെന്നൈ, മഡ്ഗാവ്, മുംബൈ സെൻട്രൽ, അഹമ്മദാബാദ്, ജമ്മു താവി എന്നിവിടങ്ങളിലേക്കാണ് സർവീസ്. ട്രെയിൻ ഷെഡ്യൂൾ ഉടൻ ലഭ്യമാക്കും. നിലവിൽ 20,000 കോച്ചുകൾ കൊവിഡ് കെയർ സെൻററുകളാക്കി റെയിൽവെ മാറ്റിയിരുന്നു. കൂടാതെ 300 തീവണ്ടികൾ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാനായി മാത്രം സർവീസ് നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക