കൊട്ടാരക്കര: കടുത്ത കറുപ്പു നിറമുള്ള ശരീരത്തോടു കൂടിയ മൂർഖനെ ഉപയോഗിച്ചാണ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് പറയുന്നത്. എന്നാൽ ഇത്തരം മൂർഖൻ അഞ്ചൽ മേഖലയിൽ അപൂർവമാണെന്നാണു പൊലീസിനു ലഭിച്ച വിവരം. ചാത്തന്നൂർ ചിറക്കര ഭാഗത്തു നിന്നു മൂർഖനെ പിടികൂടി സൂരജിനു നൽകിയെന്നാണു സുരേഷിന്റെ മൊഴി. ഒട്ടേറെ ഇനം മൂർഖനുകൾ ഉണ്ട്.
മൂർഖൻ പാമ്പിന്റെ ഇനം കണ്ടെത്താനായാൽ കേസന്വേഷണത്തിൽ ഇതു നിർണായകമാകും. പാമ്പിന്റെ ജഡഭാഗങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇനം കണ്ടെത്താനുള്ള നിർദേശവും നൽകിയിട്ടുണ്ട്. എസ്പി ഹരിശങ്കർ നേരിട്ടാണു നിരീക്ഷണം നടത്തുന്നത്. ജന്തുശാസ്ത്ര മേഖലയിലെ വിദഗ്ധരുമായി എസ്പി നേരിട്ടു ബന്ധപ്പെട്ടതായാണു വിവരം. ഉത്ര വധക്കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകളാണു ശേഖരിക്കുന്നതെന്ന് എസ്പി അറിയിച്ചു.
ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കും മുൻപ് പായസത്തിലും പഴച്ചാറിലും ഉറക്കഗുളിക പൊടിച്ചു ചേർത്തു നൽകിയതായി ഭർത്താവ് സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിനു മൊഴി നൽകി. സംഭവം ശരിയാണെന്നതിന് അന്വേഷണത്തിൽ പൊലീസിനു തെളിവു ലഭിച്ചു. മരുന്നു വാങ്ങിയ അടൂരിലെ കടയിൽ ഇന്നലെ പൊലീസെത്തി തെളിവെടുപ്പ് നടത്തി. കൊലപാതകശ്രമം നടത്തിയ 2 തവണയും ഗുളിക നൽകിയതായാണു മൊഴി.
മാർച്ച് 2 രാത്രിയിലാണ് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റത്. അന്ന് സൂരജിന്റെ അമ്മ വീട്ടിലുണ്ടാക്കിയ പായസത്തിലാണ് ഉറക്കഗുളിക ചേർത്തത്. തുടർന്ന് അണലിയെ ശരീരത്തിലേക്ക് വിട്ടു. അണലിയെ പ്രകോപിപ്പിച്ച് ഉത്രയെ കടിപ്പിച്ചു. എന്നാൽ ഉത്ര എഴുന്നേറ്റു ബഹളം ഉണ്ടാക്കി. അടുത്ത ശ്രമത്തിൽ മേയ് ആറിന് രാത്രിയിലാണ് ഉത്ര കൊല്ലപ്പെടുന്നത്. മൂർഖനെ ശരീരത്തിലേക്ക് എറിയും മുൻപ് ഗുളിക ചേർത്ത ജ്യൂസ് ഉത്രയെ കുടിപ്പിച്ചു. ഡോസ് കൂട്ടിയാണ് ജ്യൂസിൽ മരുന്ന് പൊടിച്ചു ചേർത്തത്.
650 മില്ലിഗ്രാമിന്റെ 6 പാരസെറ്റാമോൾ ഗുളികകളും ഉറക്കം വരുത്തുന്ന ഏതാനും അലർജി ഗുളികകളും പൊടിച്ചു ചേർക്കുകയായിരുന്നു. ഇതിന്റെ മയക്കത്തിൽ ഉത്ര നന്നായി ഉറങ്ങി. 5 വയസ്സുള്ള മൂർഖനെ ഉപയോഗിച്ച് സൂരജ് ലക്ഷ്യം നിറവേറ്റി. അടൂരിൽ സൂരജ് ജോലി ചെയ്യുന്ന ഓഫിസ് പരിസരത്തെ മരുന്നുകടയിൽ നിന്നാണ് സൂരജ് മരുന്നുകൾ വാങ്ങിയതെന്നു പൊലീസ് പറഞ്ഞു. മരുന്ന് നൽകിയ വിവരങ്ങൾ കട ഉടമ പൊലീസിനു കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക