ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പണമില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് നിസോദിയയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ മാധ്യമങ്ങളെ അറിയിച്ചത്. പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി 5000 കോടി രൂപയെങ്കിലും സഹായിക്കണമെന്നും മനീഷ് സിസോദിയ ആവശ്യപ്പെട്ടു.
ഓരോമാസവും 3500 കോടിരൂപയാണ് സര്‍ക്കാര്‍ ഓഫീസുകളുടെ നടത്തിപ്പിനും ശമ്പളത്തിനുമായി ചിലവ് വരുന്നതെന്ന് ധനകാര്യ വകുപ്പിന്റെ ചുമതലയുള്ള മനീഷ് സിസോദിയ പറഞ്ഞു. പ്രതിസന്ധിയെക്കുറിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസം ഡല്‍ഹി സര്‍ക്കാരിന് ജി.എസ്.ടി ഇനത്തില്‍ 500 കോടി രൂപയാണ് ലഭിച്ചത്. മറ്റു വരവുകള്‍ കൂടി കണക്കിലെടുത്താല്‍ വരുമാനം 1735 കോടി രൂപയാകും. രണ്ട് മാസം ചിലവിനായി 7,000 രൂപയാണ് സര്‍ക്കാരിന് വേണ്ടത്. ദുരിതാശ്വാസ ഫണ്ടായി ഒരു പൈസപോലും കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിക്ക് നല്‍കിയിട്ടില്ലെന്നും മനീഷ് സിസോദിയ അറിയിച്ചു.
നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പ്രതിസന്ധിയെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ ദുരിത കാലത്ത് കേന്ദ്ര സര്‍ക്കാരിനോട് സഹായം അഭ്യര്ഥിച്ചിട്ടുണ്ടെന്നായിരുന്നു കേജ്രിവാളിന്റെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക