ചെന്നൈ: പുതുച്ചേരിയില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വനത്തിലെ കുഴിയില്‍ തള്ളി. ചെന്നൈ സ്വദേശിയായ 44കാരന്റെ മൃതദേഹമാണ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ അധികൃതര്‍ ഒറ്റപ്പെട്ട വനത്തിലെ കുഴിയില്‍ ഉപേക്ഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ വിശദീകരണവുമായി ആരോഗ്യ വകുപ്പും ഗുരുതര അനാസ്ഥ കാരണം നീതി നിഷേധിക്കപ്പെട്ടെന്ന ആരോപണവുമായി ഇയാളുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
ഇതുവരെ പുതുച്ചേരിയില്‍ കൊവിഡ് മരണമുണ്ടായിട്ടില്ലെന്നും പരിചയമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു. എന്നാല്‍ പ്രോട്ടോക്കോള്‍ പാലിച്ച് മൃതദേഹം സംസ്കരിച്ചതായാണ് കുടുംബത്തെ അറിയിച്ചത്.
മരിച്ച വ്യക്തിയുടെ ഭാര്യ വീട് പുതുച്ചേരിയിലാണ്. ഇവിടെവച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് ബാധിച്ചതായി തെളിഞ്ഞത്. ആശുപത്രി അധികൃതര്‍ ആംബുലന്‍സില്‍ കൊണ്ടുവന്ന മൃതദേഹം മൂലകുളം വനമേഖലയില്‍ കുഴിയെടുത്ത് അതില്‍ ഇട്ട ശേഷം മണ്ണിട്ട് മറവ് ചെയ്യാതെ മടങ്ങുകയായിരുന്നു. മെഡിക്കല്‍ ഓഫീസറും പോലീസ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
പുതുച്ചേരിയില്‍ ഇതുവരെ 107 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടുത്തെ ആദ്യ കൊവിഡ് മരണമാണിത്. മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ദേശിച്ചിരുന്നതായും ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വലിയ പിഴവാണ് ഇതെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പുതുച്ചേരി സര്‍ക്കാര്‍ പ്രതികരിച്ചു. സംഭവത്തില്‍ ആരോഗ്യ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക