കോഴിക്കോട്: ഇന്നലെ ഷാർജയിൽ അന്തരിച്ച നിതിന്റെ ഭാര്യ ആതിര കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞിന്റെ മുഖം കാണാൻ കാത്തുനിൽക്കാതെ നിതിൻ യാത്രയായ വിവരം ആതിര ഇതുവരെ അറിഞ്ഞിട്ടില്ല.
ആദ്യകുഞ്ഞിന്റെ പിറവി ജൻമനാട്ടിലാവണമെന്ന സ്വപ്നത്തിനൊപ്പം നിന്ന ഭർത്താവിന്റെ വിയോഗവാർത്ത, ഒൻപതു മാസം ഗർഭിണിയായ ആതിരയെ എങ്ങനെ അറിയിക്കുമെന്നു ബന്ധുക്കൾക്കറിയില്ല. ഇന്നലെ ഷാർജയിൽ അന്തരിച്ച പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി നിതിൻ ചന്ദ്രന്റെ ഭാര്യയാണു പേരാമ്പ്ര കൽപ്പത്തൂർ സ്വദേശിയായ ജി.എസ്.ആതിര.
ഭർത്താവിന്റെ കൂടെ ഷാർജയിലായിരുന്ന ആതിര കഴിഞ്ഞ മാസമാണു നാട്ടിലെത്തിയത്. ലോക്ഡൗണിൽ വിദേശത്തു കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചു യാത്രാനുമതി നേടുകയായിരുന്നു. ആദ്യവിമാനത്തിൽ തന്നെ ആതിരയ്ക്ക് ഇടം കിട്ടുകയും ചെയ്തു. ഭാര്യയ്ക്കൊപ്പം വരാമായിരുന്നുവെങ്കിലും, അത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു കരുതി നിതിൻ വന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക