രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. തുടർച്ചയായ പതിമൂന്നാം ദിവസമാണ് ഇന്ധന വില ഉയരുന്നത്. പെട്രോളിന് ലിറ്ററിന് 56 പൈസയും ഡീസലിന് 60 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ വില വർധവ് ഏഴ് രൂപ കടന്നു. കഴിഞ്ഞ 13 ദിവസത്തിനിടയിൽ പെട്രോളിന് ഏഴ് രൂപ ഒൻപത് പൈസയും ഡീസലിന് ഏഴ് രൂപ 28 പൈസയുമാണ് കൂടിയത്. പുതിയ വില വർധന നിലവിൽ വന്നതോടെ പെട്രോൾ ഒരു ലിറ്ററിന് 78.53 രൂപയും ഡീസലിന് 72.97 രൂപയും നൽകണം.
ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. ഇതിനിടയിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞിട്ടും ഇന്ധന വില വർധിപ്പിച്ചിരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ടിരുന്നു. ലോക്ക് ഡൗണിന് ശേഷം രാജ്യങ്ങൾ തുറന്നതോടെ രാജ്യാന്തര തലത്തിൽ എണ്ണവില കൂടാനും തുടങ്ങി. ലോക്ക് ഡൗൺ മൂലമുണ്ടായ വൻ നഷ്ടം നികത്താനായി വരും മാസങ്ങളിലും രാജ്യത്ത് എണ്ണവില കമ്പനികൾ ഉയർത്താനാണ് സാധ്യത.
അടുത്ത ഒരു മാസത്തേക്ക് കൂടി എണ്ണ ഉൽപാദനം വെട്ടിച്ചുരുക്കാൻ എണ്ണ ഉൽപാദന രാജ്യങ്ങളുടെ സംഘടനയായ ഒപെകും റഷ്യയും നേരത്തെ തീരുമാനിച്ചിരുന്നു. ജൂലൈ വരെ എണ്ണ ഉൽപാദനം കുറക്കുന്നത് തുടരുമെന്നാണ് ഒപെകും റഷ്യയും അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക