അന്തരിച്ച സംവിധായകന് സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം.
സിനിമാ മേഖലയിലുള്ളവര്‍ക്കും പ്രേക്ഷകര്‍ക്കും സച്ചിയുടെ വിയോഗം ഇനിയും ഉള്ക്കൊള്ളാനിയിട്ടില്ല. 48 വയസ്സ് മാത്രമുള്ളപ്പോള്‍, പൃഥ്വിരാജിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ തിരക്കഥാ തയ്യാറെടുപ്പുകള്‍ക്കിടെയാണ് അപ്രതീക്ഷിത മരണം. ഇനിയും മികച്ച തിരക്കഥകളും സിനിമകളും മലയാളത്തിന് സംഭാവന ചെയ്യാന്‍ കഴിവുണ്ടായിരുന്ന പ്രതിഭയാണ് അകാലത്തില്‍ വിടവാങ്ങിയത്.
https://www.facebook.com/PinarayiVijayan/posts/3121857191239423
മരണ വാർത്ത അറിഞ്ഞ് സിനിമാ മേഖലയിലെ നിരവധി പേരാണ് ആശുപത്രിയിലെത്തിയത്. സച്ചിയുടെ വിയോഗം ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് സംവിധായകന് സേതു മീഡിയവണിനോട് പ്രതികരിച്ചു. സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
പോയി.. ഒറ്റ വാക്കില്‍ പൃഥ്വിരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വികാരഭരിതമായിരുന്നു. പൃഥിയുടെ സിനിമാജീവിതത്തില്‍ വളരെ നിര്‍ണായകമായ പങ്കുവെച്ചയാളാണ് സച്ചി. പൃഥിരാജിന് യുവനിരയില്‍ സ്ഥാനം നേടിക്കൊടുത്ത ചോക്ലേറ്റിലൂടെയാണ് സച്ചി മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്. അവസാനമായി സച്ചിയുടെതായി പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ പൃഥിരാജിന്റെ അഭിനയ ജീവിതത്തില്‍ അടയാളപ്പെടുത്തുന്ന വേഷങ്ങളാണ്. അകാലത്തിൽ അണഞ്ഞുപോയ പ്രതിഭയ്ക്ക് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ളവര്‍ ആദരാഞ്ജലികൾ അര്‍പ്പിച്ചു.
ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് സച്ചിയുടെ നില ഗുരുതരമായത്. തുടർന്ന് 16ആം തിയ്യതി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ സംഭവിച്ചിട്ടുണ്ടെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് സച്ചി മരണത്തിന് കീഴടങ്ങിയത്.
രാവിലെ കൊച്ചിയിലേക്ക് എത്തിക്കുന്ന മൃതദേഹം 9.30 മുതൽ ഹൈക്കോടതി പരിസരത്ത് പൊതുദർശനത്തിന് വെക്കും. പിന്നീട് തമ്മനത്തെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകും. 4.30ന് രവിപുരം ശ്മശാനത്തിലാണ് സംസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക