മലയാളി പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുള്ള നടനാരെന്ന ചോദ്യത്തിന് ആദ്യം ലഭിക്കുക ദളപതി വിജയ് എന്ന് തന്നെയായിരിക്കും. കുട്ടികളിൽ തുടങ്ങി പ്രായമായവർക്കിടയിൽ വരെയുണ്ട് വിജയ് ആരാധകർ. താരത്തിന്റേതായി പുറത്തിറങ്ങുന്ന സിനിമകൾക്കെല്ലാം തമിഴ്നാട്ടിലേതിനേക്കാൾ വലിയ സ്വീകാര്യതയും കയ്യടിയും ലഭിക്കുന്നത് കേരളത്തിലായിരിക്കും. നടൻ എന്നതിനോടൊപ്പം തന്നെ മികച്ച ഗായകൻ കൂടിയാണ് അദ്ദേഹം. തമിഴ് ചലച്ചിത്ര നിർമ്മാതാവായ എസ്.എ. ചന്ദ്രശേഖറിന്റേയും ശോഭ ചന്ദ്രശേഖറിന്റേയും മകനായിട്ടാണ് വിജയുടെ ജനനം. പിതാവ് എസ്.എ. ചന്ദ്രശേഖർ നിർമ്മിച്ച ‘നാളൈയ തീർപ്പു’ എന്ന ചിത്രത്തിലാണ് വിജയ് ആദ്യമായി അഭിനയിക്കുന്നത്. ബാലതാരമായിട്ടായിരുന്നു അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. പക്ഷെ പിന്നീട് ചെറിയ ബജറ്റ് ചിത്രങ്ങളിൽ ഉൾപ്പെടെ അഭിനയിച്ച വിജയുടെ അക്കാലത്തെ സിനിമകളെല്ലാം പരാജയപ്പെടാൻ തുടങ്ങി. 1996 ൽ പുറത്തിറങ്ങിയ “പൂവേ ഉനക്കാക” എന്ന ചിത്രമാണ് വിജയുടെ വഴിത്തിരിവായ ചിത്രം. പിന്നീട് വൺസ് മോർ, നേർക്ക് നേർ,കാതലുക്ക് മര്യാദൈ , തുള്ളാത്ത മനവും തുള്ളും തുടങ്ങിയ വലിയ വിജയചിത്രങ്ങൾ വിജയിയെ തേടിയെത്തി. കാതലുക്ക് മര്യാദൈ എന്ന ചിത്രത്തിന് മികച്ച നടനുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരവും തേടിയെത്തി. ഇക്കാലത്ത് അദ്ദേഹം ചെയ്ത അധികം സിനിമകളും കോമഡി പ്രണയ ചിത്രങ്ങൾ ആണ്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ആക്ഷനും ഡാൻസ് രംഗങ്ങളും പിന്നീടാണ് തമിഴ് സിനിമയിൽ തരംഗമായത് .
2000 പതിറ്റാണ്ടിന്റെ ആദ്യ പകുതി പൂർണമായും വിജയുടേത് ആയിരുന്നു. 2000ൽ പുറത്തിറങ്ങിയ ഖുഷി ഉൾപ്പെടെ മൂന്ന് ചിത്രങ്ങളും വൻ വിജയങ്ങളായി. 2001 ൽ മലയാളസംവിധായകൻ സിദ്ധിഖിന്റെ “ഫ്രണ്ട്സ്” തമിഴ് റീമേക്കിൽ സൂര്യക്കൊപ്പം അഭിനയിച്ചു. ആ വർഷം തന്നെ ബദ്രി, ഷാജഹാൻ എന്നീ ചിത്രങ്ങൾ വലിയ വിജയമായിരുന്നു. ഷാജഹാൻ സിനിമയിലെ “സരക്ക് വെച്ചിരുക്കു” എന്ന ഗാനരംഗം തെന്നിന്ത്യ എമ്പാടും ചലനം സൃഷ്ടിച്ചു. ഈ സിനിമ കേരളത്തിലും വലിയ വിജയം നേടി. പിന്നീട് 2003ൽ പുറത്തിറങ്ങിയ തിരുമലൈ ആണ് വിജയ്ക്ക് വഴിത്തിരിവായത്. ഇതിലൂടെ വിജയ് യുവനടന്മാർക്കിടയിൽ ആക്ഷൻ മാസ്സ് ഹീറോ ആണെന്ന് തെളിയിച്ചു. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ഗില്ലി എന്ന ചിത്രം തമിഴ് സിനിമാചരിത്രം തിരുത്തി എഴുതി. തമിഴിൽ 50 കോടി നേടിയ ആദ്യ ചിത്രമായിരുന്നു ഗില്ലി. സ്റ്റൈൽ മന്നൻ രജനിക്കു പോലും അന്യമായിരുന്ന വിജയത്തോടെ വിജയ് തന്നെ ഇളയദളപതി എന്നുറപ്പിച്ചു.
പിന്നണിഗായകനായും വിജയ് പ്രവർത്തിച്ചിട്ടുണ്ട്. രസികൻ എന്ന ചിത്രത്തിൽ ചിത്രക്കൊപ്പം ‘ബംബായ് സിറ്റി സിക്ക റൊട്ടി’ എന്ന ഗാനമാണ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. സച്ചിൻ എന്ന ചിത്രത്തിൽ വിജയ് പാടിയ ഗാനങ്ങൾ വലിയ വിജയമായിരുന്നു. 2012ൽ തുപ്പാക്കി, എന്ന ചിത്രത്തിലും, 2013ൽ തലൈവ എന്ന ചിത്രത്തിലും പാടി. 2014ൽ ജില്ലയിലെ ‘കണ്ടാങ്കി’ എന്നാരംഭിക്കുന്ന ഗാനവും കത്തിയിൽ selfie-എന്ന ഗാനവും ആരാധകർ ഏറ്റെടുത്തത്തോടെ വിജയ് പാടിയ പാട്ടുകളുടെ എണ്ണം 32 ആയി. 25 വര്‍ഷത്തിലധികം നീണ്ട കരിയറില്‍ ഇരുപതോളം പുതുമുഖ സംവിധായകരെയാണ് വിജയ് തന്റെ സിനിമയിലൂടെ അവതരിപ്പിച്ചത്. ചെന്നൈ ലയോള കോളേജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിച്ച വിജയ്യുടെ ക്ലാസ് മേറ്റ്സ് ആയിരുന്നു തമിഴകത്തിന്റ സൂപ്പര്‍ താരമായ സൂര്യ, സംഗീത സംവിധായകന് യുവന് ശങ്കര്‍ രാജ, സംവിധായകന് വിഷ്ണു വര്ദ്ധന് എന്നിവര്‍. സ്റ്റൈൽ മന്നൻ രജനികാന്തിന് ശേഷം തമിഴ് സിനിമയില്‍ 50 കോടി കളക്ഷനും 100 കോടി കളക്ഷനും നേടിയ നടനാണ് ദളപതി വിജയ്.
മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിനൊപ്പം ജില്ല എന്ന ചിത്രത്തിലും വിജയ് വേഷമിട്ടിട്ടുണ്ട്. സിനിമകൾക്കപ്പുറത്തേക്ക് വ്യക്തമായ നിലപാടുകളുള്ള വ്യക്തി കൂടിയാണ് അദ്ദേഹം ആ നിലപാടുകൾ കൂടിയാണ് വിജയെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കുന്നത്.
Also Read : ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരടാ തടയാന്‍; ലിജോ ജോസ് പെല്ലിശ്ശേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക