കോവിഡിന്റെ പിടിയിൽനിന്ന് മോചിതനായതായി അറിയിച്ച് ദിവസങ്ങൾക്കുള്ളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പരിഹസിക്കുന്ന പരാമർശവുമായി മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. മത്സരശേഷം ഇന്ത്യൻ ടീമംഗങ്ങൾ ക്ഷമ യാചിക്കേണ്ടിവന്ന അവസ്ഥ സൃഷ്ടിക്കുന്ന തരത്തിൽപ്പോലും പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചിട്ടുണ്ടെന്നും അഫ്രീദി അവകാശപ്പെട്ടു. എക്കാലവും തന്റെ പ്രിയപ്പെട്ട എതിരാളികൾ ഇന്ത്യയും ഓസ്ട്രേലിയയുമാണെന്ന് വെളിപ്പെടുത്തിയ അഫ്രീദി, ഈ ടീമുകൾക്കെതിരെ കളിക്കുമ്പോൾ തനിക്ക് ഒരുതരം പ്രത്യേക ഊർജം ലഭിച്ചിരുന്നതായും വ്യക്തമാക്കി. യുട്യൂബിലെ ‘ക്രിക് കാസ്റ്റ് ഷോ’യിലാണ് അഫ്രീദിയുടെ അവകാശവാദം.
‘ഇന്ത്യയ്ക്കെതിരായ മത്സരങ്ങൾ ഞാൻ എക്കാലവും ആസ്വദിച്ചിട്ടുണ്ട്. ഒട്ടേറെത്തവണ ഞങ്ങൾ അവരെ തോൽപ്പിച്ചിട്ടുണ്ട്. വ്യക്തമായ മാർജിനിൽത്തന്നെ. മത്സരശേഷം പാക്കിസ്ഥാൻ താരങ്ങളോട് ഇന്ത്യൻ ടീം ക്ഷമ യാചിക്കേണ്ട അവസ്ഥ പോലും സൃഷ്ടിച്ചാണ് പലപ്പോഴും ഞങ്ങൾ അവരെ തോൽപ്പിച്ചിരുന്നതെന്നാണ് ഞാൻ കരുതുന്നത്’ – അഫ്രീദി പറഞ്ഞു.
‘ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും എതിരെ കളിക്കാനാണ് ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നത്. കാരണം ഈ ടീമുകൾക്കെതിരെ കളിക്കുമ്പോൾ നമുക്ക് കടുത്ത സമ്മർദ്ദമുണ്ടാകും. ഈ ടീമുകൾ ശക്തമായ ടീമുകളാണല്ലോ. അവരെ സഹായിക്കുന്ന സാഹചര്യങ്ങളിൽപ്പോയി മികച്ച പ്രകടനം നടത്തുകയെന്ന് പറഞ്ഞാൽ ചെറിയ കാര്യവുമല്ല’ – അഫ്രീദി പറഞ്ഞു.
ഇന്ത്യയ്ക്കെതിരെ കളിച്ചിട്ടുള്ള ഇന്നിങ്സുകളിൽ, 1999ലെ ചെന്നൈ ടെസ്റ്റിൽ നേടിയ 141 റൺസാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും അഫ്രീദി വെളിപ്പെടുത്തി. ആ പരമ്പരയിൽ ടീമിൽപ്പോലും ഇടം ലഭിക്കാതിരുന്ന അവസ്ഥയിൽനിന്നാണ് അത്തരമൊരു ഇന്നിങ്സ് പിറന്നതെന്ന് അഫ്രീദി ചൂണ്ടിക്കാട്ടി.
‘ഇന്ത്യയ്ക്കെതിരായ ഇന്നിങ്സുകളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് ഇന്ത്യയിൽ പോയി 141 റൺസടിച്ച ഇന്നിങ്സാണ്. ആ പരമ്പരയിൽ ഞാൻ ടീമിൽ പോലും ഇടം പിടിക്കേണ്ട ആളല്ല. എന്നെ ടീമിൽ ഉൾപ്പെടുത്താൻ ടീം മാനേജ്മെന്റിന് പദ്ധതിയുമില്ലായിരുന്നു. വസിം ഭായിയും (വസിം അക്രം) അന്നത്തെ ചീഫ് സിലക്ടറും നൽകിയ ഉറച്ച പിന്തുണയിലാണ് ഞാൻ ടീമിലെത്തിയത്. എന്നെ സംബന്ധിച്ച് വളരെ വെല്ലുവിളി നിറഞ്ഞ പരമ്പരയായിരുന്നു അത്. അതുകൊണ്ടുതന്നെ അന്ന് നേടിയ സെഞ്ചുറിയും ഏറെ പ്രിയപ്പെട്ടതാണ്’ – അഫ്രീദി വിവരിച്ചു.
അതേസമയം, ഇന്ത്യയ്ക്കെതിരെ ആണെങ്കിൽക്കൂടി രാജ്യാന്തര മത്സരങ്ങളിൽ കളിക്കുമ്പോൾ ഒരിക്കലും ആശങ്ക തോന്നിയിട്ടില്ലെന്നും അഫ്രീദി കൂട്ടിച്ചേർത്തു. ‘ലോലഹൃദയർക്കുള്ള വേദിയല്ല രാജ്യാന്തര ക്രിക്കറ്റ്. മാനസികമായി നാം കരുത്തരായേ മതിയാകൂ. കാരണം, വളരെ പെട്ടെന്ന് ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാനും മികച്ച പ്രകടനം പുറത്തെടുക്കാനും സാധിക്കണം. ആരാധകരുടെ പ്രതീക്ഷയും വളരെ വലുതായിരിക്കും. ആരാധകർ ഏറ്റവും മികച്ച പ്രകടനമാണ് നമ്മിൽനിന്ന് പ്രതീക്ഷിക്കുക’ – അഫ്രീദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക