നൂർസുൽത്താൻ: കസഖ്സ്ഥാനിൽ പടർന്നു പിടിക്കുന്ന ന്യുമോണിയയ്ക്കെതിരെ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കസഖ്സ്ഥാനിലെ ചൈനീസ് എംബസി തങ്ങളുടെ പൗരൻമാർക്ക് നിർദേശം നൽകി. ചൈനീസ് പൗരൻമാർ ഉൾപ്പെടെ 628 പേരാണ് ജൂണിൽ മാത്രം ന്യുമോണിയ ബാധിച്ച് മരിച്ചത്. ജൂൺ മധ്യത്തോടെ കസഖ്സ്ഥാനിലെ പ്രധാന നഗരങ്ങളിൽ ന്യുമോണിയ ബാധ അതിരൂക്ഷമായെന്നും കരുതിയിരിക്കണമെന്നും വീചാറ്റ് സന്ദേശത്തിൽ എംബസി മുന്നറിയിപ്പ് നൽകി.
ന്യുമോണിയ ബാധിച്ച് ഈ വർഷം 1,772 പേരാണ് കസഖ്സ്ഥാനിൽ മരിച്ചത്. ന്യുമോണിയ മൂലമുള്ള മരണനിരക്ക് കൊറോണ വൈറസ് ബാധയേക്കാൾ കൂടുതലാണെന്നും സന്ദേശത്തിൽ പറയുന്നു. കൊറോണ വൈറസ് ലക്ഷണങ്ങളുള്ളവരിൽ ന്യുമോണിയ ബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. മറ്റെന്തെങ്കിലും വൈറസ് ബാധയോ കാരണങ്ങളോ ഇതിനു പിന്നിൽ ഉണ്ടോയെന്നതു വ്യക്തമല്ലെന്നും ഇക്കാര്യത്തിൽ കസഖ്സ്ഥാൻ ആരോഗ്യ മന്ത്രാലയം കൂടുതൽ പഠനങ്ങൾ ആരംഭിച്ചെന്നും എംബസി സന്ദേശത്തിൽ പറയുന്നു.
രാജ്യത്തെ ന്യുമോണിയ ബാധിതരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.2 മടങ്ങ് വർധിച്ചതായി കസ്ഖ്സ്ഥാനിലെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എംബസിയുടെ മുന്നറിയിപ്പിനെ കുറിച്ച് പ്രതികരിക്കാൻ കസഖ്സ്ഥാൻ വിദേശമന്ത്രാലയം തയാറായില്ലെന്ന് ചൈനീസ് മാധ്യമം ആരോപിച്ചു.
കസഖസ്ഥാനിൽ 5,0000 ത്തോളം പേർ കോവിഡ് ബാധിതരാണ്. 264 പേർ മരിച്ചു. ഒരു ദിവസം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വ്യാഴാഴ്ചയാണ്– 1962. കോവിഡ് കേസുകൾ ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് രാജ്യത്ത് മാർച്ച് 16 നാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്. മേയിൽ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞുവെങ്കിലും സ്ഥിതി മോശമായതോടെ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക