മുംബൈ : ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു ശേഷം ഏറെ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് കാമുകിയായ റിയാ ചക്രവര്‍ത്തിയുടേത്. സുശാന്തിന്റെ മരണത്തിനു പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോട് ട്വിറ്ററില്‍ ആദ്യം ആവശ്യപ്പെട്ടത് റിയയായിരുന്നു. മറ്റൊരു വലിയ പോസ്റ്റിലൂടെ സുശാന്തിന് റിയ വികാരപരമായി അന്ത്യാഞ്ജലി അര്‍പ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍ സിനിമാക്കഥകളെ വെല്ലുന്ന, ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.
സുശാന്തിന്റെ മരണത്തില്‍ റിയയ്ക്കു വില്ലത്തിയുടെ വേഷമാണ് കുടുംബാംഗങ്ങള്‍ നല്‍കുന്നത്. റിയയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സുശാന്തിന്റെ പിതാവ് നല്കിയ പരാതി പരിഗണിച്ച് ബിഹാര്‍ പൊലീസ് റിയയ്ക്കെതിരെ കേസെടുത്തു കഴിഞ്ഞു. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നടന്റെ മുന്‍ കാമുകി അങ്കിത ലോഖണ്ഡെയുടെ മൊഴിയും റിയയ്ക്ക് എതിരെയാണ്. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോടു വെളിപ്പെടുത്തിയിരുന്നുവെന്നാണു പുതിയ മൊഴി. സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിനു നല്‍കുകയും ചെയ്തിട്ടുണ്ട്.
കര്‍ണാടകയിലെ ബെംഗളൂരുവിലുള്ള ഒരു ബംഗാളി കുടുംബത്തിലാണ് റിയയുടെ ജനനം. പിതാവ് ഇന്ത്യന്‍ സൈന്യത്തില്‍ ഓഫിസര്‍ ആയിരുന്നതിനാല്‍ ആര്‍മി പബ്ലിക് സ്കൂളിലായിരുന്നു പഠനം. എംടിവി ടാലന്റ് ഹണ്ടില്‍ റണ്ണര്‍ അപ്പായതിനു പിന്നാലെ നിരവധി ടിവി ഷോകളില്‍ അവതാരകയായി. 2013-ല്‍ ‘മേരേ ഡാഡ് കി മാരുതി’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ തുടക്കം കുറിക്കുന്നത്. 2012-ല്‍ ‘തുനീഗ തുനീഗ’ എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിരുന്നു.
2014ല്‍ സൊനാലി കേബിള്‍ എന്ന ചിത്രത്തിലും 2018ല്‍ ജലേബി എന്ന ചിത്രത്തിലും വേഷമിട്ടു. യാഷ്രാജ് ഫിലിംസിന്റെ ‘ബാങ്ക്ചോര്‍’, ‘ഹാഫ് ഗേള്‍ഫ്രണ്ട്്’ എന്നീ സിനിമകളിലും റിയ അഭിനയിച്ചിരുന്നു. യാഷ്രാജ് ഫിലിംസിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് സുശാന്തുമായി അടുക്കുന്നത്. റിയയുടെ അഭിനയജീവിതത്തേക്കാള്‍ ഉയര്‍ന്നുകേട്ടിരുന്നത് സുശാന്തുമായുള്ള പ്രണയ വാര്‍ത്തകളായിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുവരും ലഡാക്കില്‍ അവധി ആഘോഷത്തിനു പോയതോടെയാണു ബന്ധം കൂടുതല്‍ പരസ്യമായത്.
കാമുകിയുടെ റോളില്‍നിന്ന് വില്ലത്തിയുടെ റോളിലേക്കു കാമുകന്റെ കുടുംബം റിയയെ ഉള്‍പ്പെടുത്തിയതോടെ നിയമപരമായ പോരാട്ടത്തിന് ഒരുങ്ങുകയാണ് റിയ എന്നാണു റിപ്പോര്‍ട്ട്. മുംബൈയിലെ പ്രമുഖ അഭിഭാഷകരെയാണു റിയ നിയമോപദേശത്തിനായി സമീപിച്ചിരിക്കുന്നതെന്നാണു വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക