ന്യൂഡൽഹി : മധ്യപ്രദേശ് സർക്കാർ ബോർഡിന്റെ 12–ാം ക്ലാസ് പരീക്ഷ 13ാം വയസ്സിൽ വിജയിച്ചു മലയാളി പെൺകുട്ടി. പിതാവും മുത്തച്ഛൻമാരും ആഴ്ചകളുടെ വ്യത്യാസത്തിൽ മരിച്ചതിന്റെ ആഘാതത്തിലിരിക്കെയാണു തനിഷ്ക ചന്ദ്രനെ തേടി പരീക്ഷാ വിജയമെത്തിയത്.
കണ്ണൂർ മേലേചൊവ്വ കുന്നിരിക്കൽ സുജിത്ത് ചന്ദ്രന്റെ മകൾ തനിഷ്ക 62.8% മാർക്കോടെയാണു മധ്യപ്രദേശ് സർക്കാർ ബോർഡ് പരീക്ഷ വിജയിച്ചത്. കഴിഞ്ഞ വർഷം 10–ാം ക്ലാസ് പരീക്ഷ വിജയിച്ച തനിഷ്ക പ്രത്യേക അനുമതി നേടി ഇക്കുറി 12ലേക്ക് അപേക്ഷിക്കുകയായിരുന്നു. കൊമേഴ്സ് വിഭാഗത്തിൽ വിജയം നേടിയ ഈ മിടുക്കിക്ക് ഇംഗ്ലിഷിനും ഹിന്ദിക്കും മികച്ച മാർക്കുമുണ്ട്. മധ്യപ്രദേശിൽ ആദ്യമായാകും ഇത്ര കുറഞ്ഞ പ്രായത്തിലൊരാൾ 12–ാം ക്ലാസ് പരീക്ഷ വിജയിക്കുന്നതെന്നാണ് വിശദീകരണം
തനിഷ്കയുടെ പിതാവ് സുജിത്ത് കോവിഡ് ബാധിച്ച് ജൂലൈ 2നാണു മരിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് കെ.സി. ചന്ദ്രൻ(81) കോവിഡ് ബാധിതനായി ജൂൺ 13നു മരിച്ചു. തനിഷ്കയുടെ അമ്മ ഝാൻസി സ്വദേശിയായ അനുഭയുടെ പിതാവ് അവസ്തി വിടപറഞ്ഞതു മേയിൽ.
ഈ ആഘാതങ്ങൾക്കിടെയായിരുന്നു തനിഷ്കയുടെ വിജയമെന്നതും ശ്രദ്ധേയം.
റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന ചന്ദ്രൻ ജോലിയുടെ ഭാഗമായാണ് ഇൻഡോറിലെത്തിയത്. പിന്നീട് അംബികാപുരിയിൽ സ്ഥിരതാമസമാക്കി. ഇൻഡോറിൽ ലിറ്റിൽ ചാംപ്സ് എന്ന സ്കൂൾ നടത്തുകയായിരുന്നു സുജിത്ത്. കുട്ടിക്കാലം മുതൽ മികവു കാട്ടിയ തനിഷ്കയ്ക്കു മാർഗനിർദേശം നൽകിയിരുന്നതു സുജിത്തായിരുന്നെന്നു അനുഭ പറയുന്നു.
മൂന്നാം വയസ്സിൽ ഒന്നാം ക്ലാസിൽ ചേർന്ന തനിഷ്ക 2015 മുതൽ ഹോം സ്കൂളിങ്ങിലായിരുന്നു.
പ്രശസ്ത നർത്തകി രാഗിണി മക്കാറിന്റെ ശിഷ്യയായ തനിഷ്ക ബൾഗേറിയയിൽ നടന്ന ലോക നൃത്ത മൽസരത്തിലും പങ്കെടുത്തിട്ടുണ്ട്.
വിജയം അച്ഛനും മുത്തച്ഛൻമാർക്കുമുള്ള സമ്മാനമാണെന്നു തനിഷ്ക പറയുന്നു.
അടുത്ത വർഷം ബികോം പരീക്ഷ എഴുതാനാണു തീരുമാനം. തുടർന്നു സിവിൽ സർവീസിനു തയാറെടുക്കണമെന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക