പെട്ടിമുടി ദുരന്തത്തില്‍പ്പെട്ടവരുടെ ആശ്രിതർക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവിടെയും 10 ലക്ഷം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പെട്ടിമുടി സന്ദർശനത്തിന് എത്തി മൂന്നാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.കരിപ്പൂര്‍ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി രാജമല സന്ദര്‍ശിക്കും എന്നാണ് ജനം കരുതിയത്. അദ്ദേഹം പക്ഷേ ഇവിടേക്ക് വന്നില്ല. വരേണ്ടതായിരുന്നു.
ആളുകള്‍ക്കിടയില്‍ വല്ലാത്ത ആശങ്ക ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ഇത് സര്‍ക്കാര്‍ കണക്കിലെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.കരിപ്പൂര്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇന്‍ഷ്വറന്‍സ് അടക്കം അവര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കും. എത്ര സഹായം ലഭിച്ചാലും ജീവന് പകരമാകില്ല.
പെട്ടിമുടി അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പോര. ഇവിടെയും 10 ലക്ഷം രൂപ പ്രഖ്യാപിക്കണം. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് മറ്റ് കാര്യങ്ങളാണ്. വീടും ജോലിയുമെല്ലാം പിന്നീട് വരേണ്ടതാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക