കത്തിയെരിഞ്ഞു തുടങ്ങിയ വിമാനത്തിൽ നിന്ന് അന്നു ജീവനുമായി ഓടിയിറങ്ങിയ സായിക്ക് ഞെട്ടിക്കുന്ന ഓർമപ്പെടുത്തലാണ് കരിപ്പൂരിലെ വിമാന ദുരന്തം. 2016 ജൂലൈയിൽ ദുബായ് വിമാനത്താവളത്തിൽ എമിറേറ്റ്സ് വിമാനം തീ പിടിച്ചുണ്ടായ അപകടത്തിൽ മരണം മുന്നിൽ കണ്ടെങ്കിലും രക്ഷപ്പെടാനായതിന്റെ ഓർമകളിലാണ് സായിഭാസ്കർ.
നീണ്ടകരയിലെ പെട്രോൾ പമ്പ് ഉടമയും കോൺഗ്രസ് തൃക്കടവൂർ വെസ്റ്റ് മണ്ഡലം പ്രസിഡന്റുമായ നീരാവിൽ കാർത്തികയിൽ സായി ഭാസ്കർ (46) ബിസിനസ് ആവശ്യത്തിനായി അമേരിക്കയിലേക്കു പോവുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് ദുബായിലേക്ക് പുറപ്പെട്ടത്. ദുബായിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ചിറകിന്റെ ഭാഗത്തു നിന്നും പിന്നീട് മുൻ വശത്തേക്കും തീ പടരുകയായിരുന്നു. 282 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എറ്റവും ഒടുവിലാണ് വിമാനത്തിൽ നിന്നു പുറത്തിറങ്ങാനായത്.
എമർജൻസി വാതിൽ വഴി പുറത്തെത്തി ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം വിമാനത്തിനടുത്ത് നിന്നും ഓടി മാറിയതിനു പിന്നാലെ വിമാനം പൂർണമായി പൊട്ടിത്തെറിച്ചിരുന്നു. അപകടത്തിൽ നിന്നു രക്ഷപ്പെട്ടെങ്കിലും ഞെട്ടൽ മാറാൻ ഏറെ സമയം വേണ്ടി വന്നു.
ഇന്നലെ കരിപ്പൂരിലുണ്ടായ വിമാനാപകടത്തെ ഞെട്ടിക്കുന്ന ഓർമകളോടെയാണ് സായി നോക്കി കണ്ടത്. അന്നു ബാഗേജുകൾ നഷ്ടപ്പെട്ട യാത്രക്കാർക്ക് രണ്ടാഴ്ചയ്ക്കകം എമിറേറ്റ്സ് അധികൃതർ നഷ്ടപരിഹാരം നൽകിയിരുന്നു. ബാഗേജുകൾ നഷ്ടപ്പെട്ട സായി ഭാസ്കറിന് 5,79,000 രൂപയും ദുബായിൽ നിന്നും നാട്ടിലേക്കു സൗജന്യ വിമാന ടിക്കറ്റും നൽകിയാണ് അപകടത്തിനു എമിറേറ്റ്സ് അധികൃതർ പരിഹാരം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക