കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം ലാൻഡിങ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചിരുന്നതായാണു കോക്പിറ്റ് ചിത്രങ്ങൾ നൽകുന്ന സൂചനയെന്ന് വ്യോമയാന വിദഗ്ധർ.
അപകടത്തിനു ശേഷം വിമാനത്തിനുള്ളിൽ നിന്നു പകർത്തിയ കോക്പിറ്റിന്റെ ചിത്രങ്ങൾ കണ്ട വിദഗ്ധരുടെ നിഗമനം ഇങ്ങനെ:
റൺവേയിൽ ഏറെ മുന്നോട്ടുപോയി നിലം തൊട്ടതിനാൽ വേഗം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ വീണ്ടും പറന്നുയരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കാം. ടേക്ക് ഓഫിന് വിമാനച്ചിറകുകളിലെ ഫ്ലാപ്പുകൾ 10 ഡിഗ്രിയിൽ താഴെയാണു ക്രമീകരിക്കേണ്ടത്. എന്നാൽ അവ 40 ഡിഗ്രിയിലാണെന്നു ചിത്രത്തിൽ വ്യക്തം. ഇത് ലാൻഡിങ് സമയത്തു മാത്രം നടത്തുന്ന ക്രമീകരണമാണ്.
വിമാനത്തിന്റെ ത്രസ്റ്റ് ലീവർ, ടേക്ക് ഓഫ് പൊസിഷനിലാണ്. എൻജിൻ സ്റ്റാർട്ട് ലീവർ, ഓഫ് സ്ഥാനത്തല്ല. അതേസമയം ചിറകുകളിലെ ഫ്ലാപ്പുകൾ നിയന്ത്രിക്കുന്ന ലീവർ, ലാൻഡിങ് പൊസിഷനിൽ തന്നെയാണ്. ഈ സാഹചര്യങ്ങളും വിദഗ്ദർ വിലയിരുത്തി.
അപകടത്തിന്റെ ആഘാതത്തിലോ കോക്പിറ്റിലെ പൈലറ്റുമാരെ രക്ഷിക്കുന്നതിനിടയിലോ ലീവറുകളുടെ സ്ഥാനം മാറിയതാകില്ലേ എന്ന ചോദ്യത്തിന് അത് സംഭവിക്കില്ല എന്നാണു വിദഗ്ധർ പറയുന്നത്
അതേസമയം തീപിടിത്തം ഒഴിവാക്കാൻ എൻജിൻ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങൾ ശരിയല്ലെന്നാണു ചിത്രത്തിലെ എൻജിൻ സ്റ്റാർട്ട് ലീവറിന്റെ സ്ഥാനം നൽകുന്ന സൂചന. വിമാനം താഴെ വീണു പിളർന്നതോടെ തനിയെ എൻജിൻ പ്രവർത്തനം നിലച്ചതാകാമെന്നാണ് അനുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക