പി.പി.ഇ കിറ്റ് ധരിച്ച് പിറകില്‍ മറ്റൊരാളെ ഇരുത്തി മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ഒരു യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പി.പി.ഇ ധരിച്ചുള്ള ഈ മോട്ടോര്‍ ബൈക്ക് യാത്ര എങ്ങോട്ടാണെന്നായിരുന്നു പലരുടേയും ചോദ്യം. എന്നാല്‍ പശ്ചിമബംഗാളില്‍ നിന്നുള്ള ഈ വീഡിയോയ്ക്ക് പിന്നിലെ കഥ ഇതാണ്.
കൊവിഡ് ലക്ഷണമുള്ളയാളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം ലഭിക്കാതെ വന്നപ്പോഴാണ് സ്വന്തം മോട്ടോര്‍ബൈക്കില്‍ യുവാവിനെ കയറ്റി ആശുപത്രിയിലേക്ക് പോകാന്‍ തൃണമൂല്‍ നേതാവായ സത്യകം പട്നായിക് തയ്യാറായത്.
പശ്ചിമബംഗാളിലെ ജര്‍ഗ്രാം ജില്ലയില്‍ തിങ്കളാഴ്ച നടന്നതാണ് ഈ സംഭവം. സിജുവ ഗ്രാമത്തിലെ 43 കാരനായ അമല്‍ ബാരിക് അതിഥി തൊഴിലാളിയാണ്. അടുത്തിടെയാണ് അദ്ദേഹം സ്വന്തം ഗ്രാമത്തില്‍ മടങ്ങിയെത്തിയത്. എന്നാല്‍ കടുത്ത പനിയും കൊവിഡിന് സമാനമായ ലക്ഷണങ്ങളും കണ്ടതോടെ ഇദ്ദേഹം ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിച്ചു.
റഷ്യയുടെ കൊറോണ വാക്സിൻ ഇന്ത്യയിലേക്ക് ഉടൻ എത്തില്ലെന്ന് സൂചന; കാരണം ഇതാണ്
എന്നാല്‍ കൊവിഡ് ഭയന്ന് ആളുകളാരും ഇദ്ദേഹത്തിന്റെ സഹായത്തിനെത്തിയില്ല. ആരോഗ്യവകുപ്പില്‍ നിന്നുള്ള സഹായവും ലഭിച്ചില്ല. വിവരമറിഞ്ഞതോടയെടാണ് അടുത്ത ഗ്രാമത്തിലുള്ള പട്നായിക് സഹായത്തിനായി എത്തുന്നത്. എന്നാല്‍ ആശുപത്രിയിലെത്തിക്കാനുള്ള വാഹനം തരപ്പെടുത്താന്‍ ഇദ്ദേഹത്തിനും കഴിഞ്ഞില്ല.ഇതോടെ ബൈക്കിലിരുത്തി അമലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചു. നേരെ ഫാര്‍മസിയില്‍ പോയി ഒരു പി.പി.ഇ കിറ്റ് വാങ്ങുകയും മോട്ടോര്‍ ബൈക്കിന് പിറകില്‍ അമലിനെ ഇരുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
പി.പി.ഇ കിറ്റ് ധരിച്ചുകൊണ്ട് ബൈക്കില്‍ ആശുപത്രിയിലേക്ക് പോകുന്നത് ചിലര്‍ വീഡിയോയില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയുമായിരുന്നു. ആശുപത്രിയില്‍ നിന്നും അമലിന്റെ കൊവിഡ് പരിശോധന നടത്തി. പരിശോധനാ ഫലം വരുന്നത് വരെ വീട്ടിലേക്ക് തിരിച്ചുപോയി ഐസൊലേഷനില്‍ കഴിയാനുമായിരുന്നു അധികൃതര്‍ നിര്‍ദേശിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും തിരിച്ച് ബൈക്കില്‍ തന്നെ അമലിനെ വീട്ടിലെത്തിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക