അമ്പതുകാരി കൂട്ട ബലാത്സംഗത്തിനിരയാകുന്നതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ സംഭവത്തെ കുറിച്ച് പുറംലോകം അറിഞ്ഞു. പാട്നയിലാണ് സംഭവം.രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വെള്ളിയാഴ്ചയാണ് വൈറലായത്. ഇതിനെ തുടർന്ന് പീഡനത്തിനിരയായ സ്ത്രീയെ തിരിച്ചറിഞ്ഞ പൊലീസ് അവരുടെ മൊഴി രേഖപ്പെടുത്തി.
ഗൗരിചക് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലെ സ്ത്രീയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. വെള്ളിയാഴ്ച സ്ത്രീയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തുകയായിരുന്നു. 15 ദിവസം മുമ്പാണ് സംഭവം ഉണ്ടായതെന്ന് ഗൗരിചക് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച ലഭിച്ച സംഭവത്തിന്റെ വൈറൽ വീഡിയോയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തുമായി ബന്ധപ്പെട്ട് ഇരയെ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നഗരത്തിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് വരുന്നതിനിടെയാണ് ഇവർ പീഡനത്തിനിരയായത്. ഓട്ടോയിൽ എത്തിയ ഇവർക്ക് ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോയാണ് പീഡനത്തിനിരയാക്കിയത്.
ലിഫ്റ്റ് നൽകിയയാൾ വഴിനീളെ പലരെയും ഫോണില്‍ വിളിച്ച് പറഞ്ഞു. ഇതനുസരിച്ചെത്തിയ ആറുപേരിൽ നാലുപേരാണ് സ്ത്രീയെ മാനഭംഗത്തിനിരയാക്കിയതെന്നാണ് സ്ത്രീയുടെ മൊഴി. പീഡനദൃശ്യങ്ങൾ പ്രതികളിലൊരാൾ മൊബൈലില്‍ പകർത്തുന്നത് കണ്ട മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടുവെന്നും സ്ത്രീയുടെ മൊഴിയിലുണ്ട്. പുറത്തറിഞ്ഞാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ഭയന്നാണ് സംഭവത്തെ കുറിച്ച് പൊലീസിലോ വീട്ടുകാരെയോ അറിയിക്കാതിരുന്നതെന്നും സ്ത്രീ പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക